പാലക്കാട്: ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത് പതിവായതോടെ ഭയത്തിലാണ് അട്ടപ്പാടിയിലെ ഗൂളിക്കടവിലുള്ളവർ. ഇവരുടെ കന്നുകാലികളെ പുലി പിടികൂടുന്നത് ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. വനം വകുപ്പ് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. വനം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. അടപ്പാടിയിലെ പ്രധാന മേഖലകളിൽ ഒന്നാണ് ഗൂളിക്കടവ്. ഇരുപതോളം കുടുംബങ്ങൾ ജീവിക്കുന്ന ഈ പ്രദേശത്താണ് പുലി ഇറങ്ങുന്നത് പതിവായത്. ജനങ്ങളുടെ പ്രധാന ജീവിത മാർഗമായ കന്നുകാലി വളർത്തലും ഇതോടെ താളം തെറ്റി. വൈകിട്ട് നാല് മണിയോടെയാണ് പ്രദേശത്ത് പുലി എത്തുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പുലി ഭക്ഷിച്ച കന്നുകാലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ വിവരം വനം വകുപ്പിനെ അറിയിച്ചതോടെ ഒരു ക്യാമറ സ്ഥാപിച്ചു മടങ്ങുകയായിരുന്നു. മറ്റു നടപടികൾക്ക് ഇനിയും ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഇത്തരം നടപടികളാണ് ഇനിയും ഉണ്ടാവുന്നതെങ്കിൽ, വലിയ പ്രതിഷേധങ്ങൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.