India

മഹാകുംഭമേള; അനിയന്ത്രിതമായ തിരക്ക്; ട്രെയിന്‍ എഞ്ചിനുള്ളില്‍ കയറി യാത്ര ചെയ്യാന്‍ ശ്രമിച്ചവരെ തിരിച്ചിറക്കി ആര്‍പിഎഫ്, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കവേ ത്രിവേണി സംഗമ സ്‌നാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിച്ചു വരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവുണ്ടായതോടെ വാരണാസി നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. ബസ് സ്റ്റാന്‍ഡുകളും, റെയില്‍വേ സ്റ്റേഷനുകളും ജനനിബിഡമാണ്. സ്ഥിതി വളരെ മോശമായതിനാല്‍ ചില യാത്രക്കാര്‍ സീറ്റ് കണ്ടെത്താന്‍ കഴിയാതെ ട്രെയിന്‍ എഞ്ചിനുള്ളില്‍ കയറി. ദേശീയ മാധ്യമമായ ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം വാരണാസി കാന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലാണ് നടന്നത്, ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ട് പ്രകാരം, ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. പ്രയാഗ്രാജിലേക്ക് പോകുന്ന ഒരു ട്രെയിന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍, തിരക്ക് കാരണം കയറാന്‍ കഴിയാതെ നിരാശരായ യാത്രക്കാര്‍ എഞ്ചിനില്‍ കയറി വാതില്‍ അകത്തു നിന്ന് പൂട്ടി. വൈറല്‍ വീഡിയോയില്‍ 20 ഓളം പുരുഷന്മാരും സ്ത്രീകളും എഞ്ചിനുള്ളില്‍ ഇരിക്കുന്നതും ഒരു സാധാരണ കോച്ചില്‍ കയറിയ ലാഘവത്തോടെ അവര്‍ അതിനുള്ളില്‍ നിലയുറപ്പിച്ചു. മഹാകുംഭമേളയ്ക്കായി വന്‍തോതില്‍ ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്നതിനിടയില്‍ നഗരത്തിലെ ഗതാഗത സംവിധാനത്തിലുണ്ടാകുന്ന കടുത്ത തിരക്കാണ് ഇത്തരത്തില്‍ അപകടകരമായ നീക്കം നടത്താന്‍ യാത്രക്കാരെ പ്രേരിപ്പിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചയുടന്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ഏഞജ) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ഞജഎ) സ്ഥലത്തെത്തി. എഞ്ചിനില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്ത അവര്‍, നിര്‍ണായകമായ പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ലോക്കോമോട്ടീവ് യാത്രക്കാര്‍ ഉപയോഗിക്കുന്നത് ഗുരുതരമായ അപകടസാധ്യതകള്‍ക്ക് കാരണമാകുമെന്ന് വിശദീകരിച്ചു. പിന്നീട് അധികൃതര്‍ കുടുങ്ങിയ യാത്രക്കാരെ മറ്റ് കമ്പാര്‍ട്ടുമെന്റുകളില്‍ താമസിപ്പിച്ചുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കി.

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് വാരണാസിയിലേക്ക് വരുന്നത്, ഇത് റെയില്‍വേ സ്റ്റേഷനുകള്‍, ക്ഷേത്രങ്ങള്‍, ഘട്ടുകള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ് സൃഷ്ടിച്ചത്. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി മൂന്ന് മുതല്‍ നാല് കിലോമീറ്റര്‍ വരെ നീളുന്ന ക്യൂവില്‍ ഭക്തര്‍ നില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാശിയിലെ 84 ഘട്ടുകളും സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു, അതേസമയം റെയില്‍വേ, ബസ് സ്റ്റേഷനുകള്‍ യാത്രക്കാരുടെ നിരന്തരമായ ഒഴുക്ക് നിയന്ത്രിക്കാന്‍ പാടുപെടുന്നു. തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ട്രെയിനുകളുടെ അനധികൃത സ്ഥലങ്ങളില്‍ കയറി അപകടസാധ്യതകള്‍ ഒഴിവാക്കണമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ സംഭവങ്ങള്‍ തടയുന്നതിനുമായി റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.