ചണ്ഡീഗഢ്: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഇന്ന് പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരെ കാണാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മനും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. പഞ്ചാബിലെ 30 എഎപി എംഎൽഎമാർ രാജിഭീഷണി മുഴക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് കെജ്‌രിവാളിന്റെ നീക്കം. പാർട്ടിയുടെ പഞ്ചാബ് ഘടകത്തിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. ആം ആദ്മിയുടെ പഞ്ചാബ് ഘടകത്തിലെ ചില അംഗങ്ങൾ നേതൃത്വത്തിൽ അതൃപ്തരാണെന്നായിരുന്നു റിപ്പോർട്ട്.
പഞ്ചാബിലെ 30 എഎപി എംഎൽഎമാർ തങ്ങളുടെ വരുതിയിലാണെന്നു പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വ അവകാശവാദം ഉയർന്നിരുന്നു. ഡൽഹി നഷ്ടപ്പെട്ടതിനാൽ കെജ്‌രിവാളിന്റെ അടുത്ത ലക്ഷ്യം പഞ്ചാബ് ആണെന്ന് ബിജെപിയും നേതാവ് സുഭാഷ് ശർമയും പറഞ്ഞിരുന്നു. കേജ്‌രിവാൾ പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കുമെന്നും, വിജയിച്ചാൽ ഭഗവന്ത്മാൻ മുഖ്യമന്ത്രി സ്ഥാനം കെജ്‌രിവാളിന് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നും സുഭാഷ് ശർമ്മ പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ് അടിയന്തര യോഗം വിളിച്ചത്. എന്നാൽ പഞ്ചാബിൽ നടക്കുന്നത് സാധാരണ മീറ്റിങ് ആണെന്നും സുപ്രധാനമായ ഒന്നും ഇല്ലെന്നും ആപ് വക്താക്കൾ പറഞ്ഞു. സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്നും ആപ് വൃത്തങ്ങൾ അറിയിച്ചു.