Tech

ബിറ്റ്​കോയിൻ ഇനി കറൻസിയല്ല: നയം മാറ്റി എൽ സാൽവദോർ, നീക്കം ലോണിനായി

എൽ സാൽവദോറിന്റെ ശ്രമങ്ങൾക്ക് ബിറ്റ്​കോയിൻ ഒരു തടസ്സമായതോടെയാണു പുതിയ നീക്കം.

2001ൽ, ബിറ്റ്​കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി മാറി പുതിയൊരു ചരിത്രം രചിച്ച എൽ സാൽവദോർ ആ തീരുമാനത്തിൽ നിന്നു പിന്നാക്കം പോയി. ബിറ്റ്​കോയിന് തുടർന്നും അംഗീകാരം നൽകുമെങ്കിലും ഇനി അത് കറൻസി ആയിരിക്കില്ലെന്ന് എൽ സാൽവദോർ അധികൃതർ അറിയിച്ചു. രാജ്യാന്തര നാണയ നിധിയിൽ നിന്ന് 140 കോടി ഡോളർ ലോണെടുക്കാനുള്ള എൽ സാൽവദോറിന്റെ ശ്രമങ്ങൾക്ക് ബിറ്റ്​കോയിൻ ഒരു തടസ്സമായതോടെയാണു പുതിയ നീക്കം.

പ്രസിഡന്റ് നയീബ് അർമാൻ‍ഡോ ബുകേലെ നയിക്കുന്ന എൽ സാൽവദോറിന്റെ ഭരണസമിതി ബിറ്റ്​കോയിനെ പിന്തുണയ്ക്കുന്നവരുടെ ഒരു കൂട്ടമാണ്. എന്നാൽ രാജ്യാന്തര നാണയ നിധി നിലപാട് കടുപ്പിച്ചതോടെ ബിറ്റ്​കോയിന്റെ കാര്യത്തിൽ അവർ പിന്നാക്കം പോകുകയായിരുന്നു.

22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം

മധ്യ അമേരിക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന എൽ സാൽവദോറിന് നേരത്തെ കറൻസി ഇല്ലായിരുന്നു. യുഎസ് ഡോളറാണു സാമ്പത്തിക വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ജിഡിപിയുടെ 20 ശതമാനം വിദേശത്തു നിന്നുള്ള പണമാണ് എൽ സാൽവദോറിൽ.22 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമാണ് എൽ സാൽവദോർ.

ഗ്യാങ് പോരാട്ടങ്ങളിൽ തീർത്തും പരിതാപകരമായ നിലയിൽ രാജ്യമിരിക്കുമ്പോഴാണ് ഇപ്പോഴത്തെ പ്രസിഡന്റും ചെറുപ്പക്കാരനുമായ നയീബ് അർമാൻ‍ഡോ ബുകേലെ അധികാരമേൽക്കുന്നത്. ചടുലമായ തീരുമാനങ്ങളുള്ള ബുകേല അധികാരത്തിൽ വന്ന ശേഷം പൊലീസിന്റെയും മിലിട്ടറിയുടെയും അധികാരങ്ങൾ വർധിപ്പിക്കുകയും ഇവർക്കുള്ള ഫണ്ടിങ് കൂട്ടുകയും ചെയ്തു.

താറുമാറായിരിക്കുന്ന സാമ്പത്തിക സ്ഥിതി ഉയർത്തിയുള്ള ഒരു മുന്നേറ്റം മാത്രമാണ് രാജ്യം നേരിടുന്ന ക്രിമിനൽ ഭീഷണിക്കുള്ള മറുപടിയെന്നു ബുകേല പലതവണ പ്രസ്താവിച്ചതാണ്. ഇതിനായുള്ള ഒരു ശ്രമമായാകാം അദ്ദേഹം ബിറ്റ്​കോയിൻ അംഗീകരിക്കുന്നതിനെ നോക്കിക്കാണുന്നത്. 3 ബിറ്റ്​കോയിൻ (ഏകദേശം 80–90 ലക്ഷം രൂപ) എൽ സാൽവദോറിന്റെ സമ്പദ്ഘടനയിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള ആർക്കും പൗരത്വം കൊടുക്കാൻ തയാറാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുമുണ്ടായി.

വളരെ ബൃഹത്തായ പദ്ധതികളെക്കുറിച്ച് ബുകേല പറഞ്ഞിരുന്നു. അഗ്നിപർവതങ്ങളിൽ നിന്നുള്ള ജിയോതെർമൽ ഊർജം ഉപയോഗിച്ച് ബിറ്റ്​കോയിൻ മൈനിങ് നടത്തുന്നതൊക്കെ ഇതിൽ ഉൾപ്പെടും. ഏതെങ്കിലുമൊരു സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വികാസം താറുമാറായ പല രാജ്യങ്ങളെ രക്ഷിച്ചെടുത്ത ചരിത്രമുണ്ട്. അത്തരത്തിലൊരു മാറ്റം ബിറ്റ്​കോയിൻ വഴി എൽ സാൽവദോറിലെത്തുമെന്നായിരുന്നു ബുകേലയുടെ പ്രതീക്ഷ.

പോരടിക്കുന്ന ഗ്യാങ്ങുകള്‍

ചേരി തിരിഞ്ഞ് പോരടിക്കുന്ന ഗ്യാങ്ങുകളാണ് എൽ സാൽവദോറിന്റെ പ്രധാന പ്രശ്നം. 35000 ഗ്യാങ് ക്രിമിനലുകളും 5 ലക്ഷത്തോളം ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരും ഇവിടെയുണ്ട്. വെറും 65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്താണ് ഇതെന്ന് ഓർക്കണം. ഗ്യാങ്ങുകളെ അമർച്ച ചെയ്യാനായി ബുകേല 2022 മുതൽ കനത്ത ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പൊലീസിനെയും സൈന്യത്തെയും ഇറക്കിയാണ് ബുകേലയുടെ ഭാഷയിൽ ഈ ‘യുദ്ധം’.

1979 മുതൽ 1992 വരെ എൽ സാൽവദോറിൽ നടന്ന ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്കാരത്തിനു വളമേകിയത്.ഇന്നു പ്രധാനമായും രണ്ട് ഗ്യാങ്ങുകളാണ് എൽ സാൽവദോറിൽ അന്യോന്യം പോരടിച്ചു ശക്തരായി നിൽക്കുന്നത്. എംഎസ് –13 എന്നറിയപ്പെടുന്ന മാറ സാൽവട്രൂച്ചയും എൽഎ 18 എന്ന ഗ്യാങ്ങും. എൽ സാൽവദോറിന്റെ തലസ്ഥാനനഗരവും പ്രധാന കേന്ദ്രവുമായ സാൻ സാൽവദോറിലെ തെരുവുകൾ ഇവർ പങ്കിട്ടെടുത്തിരിക്കുകയാണ്.

ക്രൂരതയുടെ പര്യായങ്ങളാണ് ഇരു ഗ്യാങ്ങുകളും. തോക്കുകളേക്കാൾ അറവുകത്തികൾ എതിരാളികളിൽ പ്രയോഗിക്കാൻ ഇഷ്ടമുള്ള കൂട്ടരാണ് ഇവർ. വെടിയുണ്ടയേറ്റയാൾ ഉടൻ മരിക്കും, പക്ഷേ ഇവർക്കു വേണ്ടത്, കഠിന വേദന അനുഭവിച്ച് ഇഞ്ചിഞ്ചായി എതിരാളി മരിക്കുന്നതാണ്. അതിൽ ഇവർ ഒരു സാഡിസ്റ്റിക് ആനന്ദം കണ്ടെത്തുന്നു.

content highlight : legal-tender-is-now-amending-the-controversial-law