Kerala

വന്യജീവി ആക്രമണം തടയൽ; വനംവകുപ്പ് വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് വിളിച്ച യോഗം ഇന്ന് നടക്കും. വകുപ്പിലെ എല്ലാ വിഭാഗം മേധാവികളും പങ്കെടുക്കും. വന്യജീവി ആക്രമണം തടയാനുള്ള വിവിധ നടപടികൾ ചർച്ചയാവും. വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വനം വകുപ്പിലെ മറ്റ് വിഭാഗങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 2.30നാണ് യോഗം.

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ തുടരുന്നു. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസുമാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയുകയോ കടകമ്പോളങ്ങൾ അടപ്പിക്കുകയോ ചെയ്യില്ലെന്ന് ഹർത്താൽ അനുകൂലികൾ അറിയിച്ചു.

അതേസമയം കോതമംഗലത്ത് കോട്ടപ്പാറ പ്ലാന്‍റേഷനിൽ കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കടുവ ജനവാസ മേഖലയിൽ എത്തിയിട്ടില്ലാത്തതിനാല്‍, കൂടുവെച്ച് കടുവയെ പിടികൂടാൻ കഴിയില്ലെന്ന് മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസമാണ് കോട്ടപ്പടി പഞ്ചായത്തിലെ വാവേലിക്കു സമീപം കോട്ടപ്പാറ പ്ലാന്‍റേഷനിൽ കടുവ പശുവിനെ കൊന്നത്. പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയാണ് കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്ലാന്‍റേഷൻ. പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പശുവിനെ ആക്രമിച്ച സ്ഥലത്തെത്തി പരിശോധന നടത്തിയത്. പശുവിന്‍റെ ജഡാവശിഷ്ടം ഭക്ഷിക്കാൻ ഇടയ്ക്കിടെ കടുവ എത്തുന്നതും ആനക്കൂട്ടം തമ്പടിക്കുന്നതും വനംവകുപ്പിന്‍റെ ക്യാമറയിൽ പതിയുന്നുണ്ട്. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്.