India

മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം എർപ്പെടുത്താൻ സാധ്യതയേറെ

ഡല്‍ഹി: മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ സമവായം ആകാത്തതോടെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം എർപ്പെടുത്താൻ സാധ്യതയേറി. സഖ്യ കക്ഷികൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിജെപി എംഎൽഎമാർക്കിടയിലും ഒറ്റപ്പേരിൽ എത്തിയില്ല.

മുഖ്യമന്ത്രി ബിരേൺ സിങ് രാജി വച്ച് നാല് ദിവസം പിന്നിടുമ്പോഴും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇതുവരെയും ബിജെപിക്ക് കഴിഞ്ഞില്ല. നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ ഗതികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ മണിപ്പൂർ ഗവർണർ അജയകുമാർ ബെല്ല യോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും രാഷ്ട്രപതി ഭരണത്തിൻ്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.

രാഷ്ട്രപതി ഭരണം ആരംഭിച്ചാൽ രണ്ടുമാസത്തിനകം പാർലമെന്‍റിനെ അംഗീകാരം നേടണം. രാഷ്ട്രപതി ഭരണത്തിനെതിരെ മെയ്തെയ് വിഭാഗം കടുത്ത എതിർപ്പാണ് രേഖപ്പെടുത്തുന്നത്. 60 അംഗ നിയമസഭയിലെ 37 ബിജെപി എംഎൽഎമാരിൽ 17 എംഎൽഎമാർ ബിരേൺ സിങ്ങിന് എതിരാണ്. സഖ്യകക്ഷികളായ എൻപിപിയിലെ ആറ് എംഎൽഎമാരും സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ബിരേണിന് രാജിവയ്ക്കേണ്ടി വന്നത്. മെയ്‌തെയ് വിഭാഗത്തിലുള്ളയാൾ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ ബിജെപിയിലെ കുക്കി എംഎൽഎമാർ എതിർക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.