സമുദ്രത്തിലെ വില്ലൻമാരാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്നയിനം സ്രാവുകൾ. 20 അടി നീളം വരുന്ന ഈ ആക്രമണകാരികളാണ് മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത്. കണ്ണടച്ചുതുറക്കുന്ന സമയത്തിൽ ഒരുപാട് ദൂരം സഞ്ചരിക്കാനുകുന്ന ഈ വില്ലൻമാരെ സമുദ്രത്തിലെ മറ്റൊരു സംഘം വേട്ടയാടുന്നെന്നാണു റിപ്പോർട്ടുകൾ. സമുദ്രത്തിലെ കറതീർന്ന ഗുണ്ടകളായ ഓർക്ക തിമിംഗലങ്ങളാണ് ആ വേട്ടക്കാർ. വേട്ടയ്‌ക്കൊരു കാരണമുണ്ട്. ഓർക്കകൾക്ക് ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ലിവർ വളരെ ഇഷ്ടമാണത്രേ.
ഓസ്ട്രേലിയയിൽ തീരത്തടിഞ്ഞ ഒരു ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ശരീരത്തിൽ നടത്തിയ പരിശോധനയിലാണു ഇക്കാര്യം വ്യക്തമായത്. ദക്ഷിണാഫ്രിക്കയിലും ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ ഓർക്കകൾ വേട്ടയാടി ഭക്ഷിച്ചതിന്റെ റെക്കോർഡുകളുണ്ട്. കില്ലർ വെയിൽ (കൊലയാളിത്തിമിംഗലം) എന്നും ഓർക്കകൾ അറിയപ്പെടുന്നുണ്ട്.
തിമിംഗല ഗ്രൂപ്പിലെ അംഗമായ ഡോൾഫിൻ കുടുംബത്തിൽ (ഡെൽഫിനിഡെ) വലുപ്പത്തിൽ ഏറ്റവും കൂടിയ വിഭാഗമാണ് ഓർക്കകൾ. 23 മുതൽ 32 അടി വരെ നീളമുള്ള ഇവയ്ക്ക് 6000 കിലോ വരെ ഭാരമുണ്ടാകും. പൈലറ്റ് തിമിംഗലങ്ങളും ഇക്കൂട്ടത്തിലുള്ളവരാണ്. കറുപ്പും വെളുപ്പും ഇടകലർന്ന ശരീരമായതിനാൽ ഇവയെ പെട്ടെന്നു തിരിച്ചറിയാനാകും. തണുപ്പുകൂടിയ മേഖലകളിലാണ് വസിക്കുന്നതെങ്കിലും ഭൂമധ്യരേഖയ്ക്കു സമീപമുള്ള സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്. ഒട്ടേറെ കടൽജീവികളെ ഭക്ഷണമാക്കുന്ന ഓർക്കകൾ സംഘമായാണ് വേട്ടയാടുന്നത്. ഒരു വേട്ടസംഘത്തിൽ 40 ഓർക്കകൾ വരെയുണ്ടാകാം. പലതരം മീനുകൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ, തിമിംഗലങ്ങൾ തുടങ്ങിയവയെല്ലാം ഇവയുടെ ഭക്ഷണമാകാറുണ്ട്.
നാലിഞ്ചു നീളമുള്ള പല്ലുള്ളതിനാൽ സീലുകളെ ഐസിൽ നിന്നു നിഷ്പ്രയാസം കടിച്ചെടുക്കാൻ കഴിയും. കഴിഞ്ഞ മാർച്ചിൽ 75 ഓർക്കകൾ ചേർന്ന് ഓസ്‌ട്രേലിയൻ തീരത്തിനു സമീപമുള്ള കടലിൽ ഒരു നീലത്തിമിംഗലത്തെ വേട്ടയാടിക്കൊല്ലുന്നതിന്‌റെ ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചിരുന്നു.തികഞ്ഞ സമൂഹജീവികളാണ് ഓർക്കകൾ. കുടുംബത്തിലെ കുട്ടികളെ പെൺ ഓർക്കകളാണ് പരിപാലിക്കുന്നത്. മറ്റു പ്രായം കുറഞ്ഞ പെൺ ഓർക്കകൾ ഇതിനു സഹായം നൽകും. ഒരു പെൺ ഓർക്ക ഓരോ മൂന്നു മുതൽ പത്തു വർഷം വരെയുള്ള കാലയളവിൽ ഗർഭം ധരിക്കാറുണ്ടെന്നാണു കണക്ക്. 17 മാസം വരെ ഗർഭകാലം നീണ്ടു നിൽക്കും. പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാകാറുള്ളത്. പ്രസവശേഷം രണ്ടു വർഷം വരെ ഓർക്ക കുഞ്ഞുങ്ങൾ അമ്മയെ ചുറ്റിപ്പറ്റി കുടുംബത്തിൽ തന്നെ കഴിയും. ചിലത് കുടുംബം ഉപേക്ഷിച്ചുപോകും.
വളരെ ബുദ്ധികൂർമതയുള്ളവരാണ് ഓർക്കകൾ. വേട്ടയാടൽ സമയ വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന ഇവയുടെ രീതി കരയിൽ ചെന്നായ്ക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്നവരിൽ നിന്നു വേട്ടയാടലിന്‌റെയും ഭക്ഷണശൈലിയുടെയും ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇവ തമ്മിൽ ആശയവിനിമയം നടത്തുന്നത് പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ്.
ഡോൾഫിനുകളെപ്പോലെ ഇവയെയും സീക്വേറിയങ്ങളിലും മറ്റു വിനോദ പരിപാടികളിലും മനുഷ്യർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഓർക്കകൾ അധികകാലം ജീവിക്കില്ലെന്ന് ജന്തുശാസ്ത്ര വിദഗ്ധർ പറയുന്നു. ഒരു ദിവസം അൻപതിലധികം കിലോമീറ്റർ ദൂരം നീന്തുകയും നൂറടി മുതൽ 500 അടി വരെ ഡൈവ് ചെയ്യുകയും ചെയ്യുന്ന ഇവയ്ക്ക് കൃത്രിമ വാസസ്ഥലങ്ങളിൽ ഈ സാഹചര്യങ്ങൾ ലഭിക്കാറില്ല. ഇത്തരത്തിൽ കഴിയുമ്പോൾ ഇവയ്ക്ക് മാനസിക സമ്മർദ്ദമേറുമെന്നും ഇവ സ്വയം മുറിപ്പെടുത്താനും മറ്റും ശ്രമിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
STORY HIGHLIGHTS: great-white-sharks-vs-orcas