Environment

‘കടലിലെ അഗ്നിപർവതം’ വലിയ ഭീഷണി; ഗ്രീക്ക് ദ്വീപിൽ 2000ത്തോളം ചെറുഭൂചലനങ്ങൾ!

മേഖലയിലെ പല നഗരങ്ങളും ഇതുമൂലം വെള്ളത്തിനടിയിലായി

ഗ്രീക്ക് ദ്വീപായ സന്റോറിനിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചെറുഭൂചലന പരമ്പര ഒരു വലിയ വിസ്ഫോടനത്തിനു വഴിവയ്ക്കാമെന്ന സാധ്യതയെത്തുടർന്ന് ഇസ്രയേലിൽ സൂനാമി ഭീഷണി. സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ തീരുമാനമെടുത്തു. സന്റോറിനിയിൽ വലിയ ഭൂചലനം സംഭവിച്ചാലും ഇസ്രയേലിനെ അതു ബാധിക്കില്ല. എന്നാൽ പ്രഭവകേന്ദ്രം കടലിലാകാൻ ഇടയുള്ളതിനാൽ സൂനാമി ഉടലെടുക്കാൻ സാധ്യതയുണ്ട്. അതു മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിന്റെ തീരപ്രദേശങ്ങളിലുമെത്താം. കഴിഞ്ഞയാഴ്ച ഏകദേശം രണ്ടായിരത്തിലധികം ചെറുഭൂചലനങ്ങൾ സന്റോറിനി മേഖലയിൽ ഉടലെടുത്തെന്നാണു റിപ്പോർട്ട്.

1222, 1303, 1870, 1908 എന്നീ വർഷങ്ങളിൽ ഇസ്രയേൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ സൂനാമികൾ ഉടലെടുത്തിരുന്നു. എന്നാൽ സന്റോറിനിക്കു സമീപം കടലിൽ മൗണ്ട് കൂളംബോ എന്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഭൂചലനങ്ങൾക്ക് ഈ അഗ്നിപർവതവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രജ്ഞർ അന്വേഷിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലായിരുന്നു ഈ അഗ്നിപർവതം ഇതിനു മുൻപ് വിസ്ഫോടനം നടത്തിയത്. സുനാമി എന്ന പേര് രാജ്യാന്തര പൊതുബോധത്തിൽ ആഴത്തിൽ വേരുറച്ചത് 17 വർഷം മുൻപ് 2004ൽ ക്രിസ്മസ് പിറ്റേന്നുണ്ടായ ബോക്‌സിങ് ഡേ സൂനാമിയെത്തുടർന്നാണ്. ഇതിനു മുൻപ് ഇതേ അളവിലുള്ള മെഗാ സൂനാമികൾ ലോകത്തുണ്ടായ പല സംഭവങ്ങളുണ്ട്. ചരിത്രാതീത കാലത്ത് ഇന്നത്തെ ഇസ്രയേൽ നിലനിൽക്കുന്ന മേഖലയിലെ ദോറിൽ മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള സൂനാമി ആക്രമിച്ചിരുന്നു.

ബിസി 479ൽ ഗ്രീസിലെ പോട്ടിഡയിൽ സംഭവിച്ച സൂനാമിയാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ സൂനാമി. ഗ്രീക്കിലെ പോട്ടിഡ പട്ടണം പിടിച്ചടക്കാൻ പേർഷ്യൻ സൈന്യം ശ്രമിച്ചുകൊണ്ടിരുന്ന വേളയിലാണ് ഇതുണ്ടായത്. എഡി 79ൽ ഇറ്റലിയിൽ വമ്പൻ നാശനഷ്ടങ്ങൾക്കു വഴി വച്ച വെസൂവിയസ് അഗ്നിപർവത വിസ്‌ഫോടനത്തിന്റെ ഭാഗമായി ഒരു ചെറിയ സൂനാമിയുണ്ടായി. അളവിൽ ചെറുതായതിനാൽ വലിയ നാശനഷ്ടങ്ങൾ ഇതു മൂലം സംഭവിച്ചില്ല. എഡി 262ൽ തുർക്കിയിലെ അനത്തോലിയ മേഖലയിൽ വൻ ഭൂചലനം സംഭവിക്കുകയും ഇതെത്തുടർന്ന് സൂനാമി ആക്രമിക്കുകയും ചെയ്തു. മേഖലയിലെ പല നഗരങ്ങളും ഇതുമൂലം വെള്ളത്തിനടിയിലായി.

എഡി 365ൽ കിഴക്കൻ മെഡിറ്ററേനിയൻ, അലക്‌സാൻഡ്രിയൻ മേഖലകളിലുണ്ടായ ക്രീറ്റ് ഭൂചലനത്തെ തുടർന്ന് 100 അടി ഉയരത്തിൽ സൂനാമിത്തിരകൾ പൊങ്ങി. ഈജിപ്തിലെ അലക്‌സാൻഡ്രിയ ഉൾപ്പെടെ പട്ടണങ്ങൾ തിരകളുടെ ആക്രമണത്തിൽപെട്ടു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും നിരവധി കപ്പലുകൾ നശിക്കുകയും ചെയ്തു. ഇന്നത്തെ ലിബിയയിലും തുനീസിയയിലുമുള്ള ഒട്ടേറെ പട്ടണങ്ങളും ഈ സൂനാമിയുടെ ആക്രമണത്തിനിരയായി. എഡി 551ൽ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും സൂനാമിയുണ്ടായി. എഡി 684ൽ ജപ്പാനിലെ ആദ്യ സൂനാമിയുണ്ടായി. രാജ്യത്തു നടന്ന ഹകൂഹോ, നാങ്കൈ ഭൂചലനത്തെത്തുടർന്നാണ് ഈ വമ്പൻ സൂനാമി ആഞ്ഞടിച്ചത്.

STORY HIGHLIGHTS : santorini-earthquake-israel-tsunami-threat