Kerala

ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രം; സ്ഥിരീകരിച്ച് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നതിന് പിന്നിൽ അമ്മാവൻ മാത്രമെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായും സഹോദരിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരി കുമാർ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് ഹരികുമാർ പൊലീസിനോട് പറഞ്ഞത്. അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും പൊലീസ് പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതമെന്നും ഹരികുമാർ വ്യക്തമാക്കി.

കസ്റ്റഡി കാലാവധി തീർന്നതിനാൽ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധർ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും കൊലപാതക കുറ്റം കണ്ടെത്തിയതും. കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.