Kerala

ടി.പി വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ; മൂന്നുപേർക്ക് ലഭിച്ചത് 1000 ദിവസത്തിലധികം ദിവസം പരോൾ | tp chandrasekharan murder parole controversy

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയായിരുന്നു

തിരുവനന്തപുരം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായാണ് കണക്ക്. 1081 ദിവസത്തെ പരോളാണ് കെ.സി.രാമചന്ദ്രന് അനുവദിച്ചത്. ട്രൗസര്‍ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചു. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയായിരുന്നു. അതേസമയം കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ മാത്രമാണ് ഇക്കാലയളവില്‍ അനുവദിച്ചത്.

കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രിയോട് ടിപി കേസ് പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. ടിപി കേസ് പ്രതികൾക്ക് എത്ര ദിവസം പരോൾ നൽകി, എന്ത് ആവശ്യത്തിനാണ് നൽകിയത്, ആരുടെ നിർദേശ പ്രകാരമാണ് പരോൾ നൽകിയത് എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ ചോദ്യം. കേസിലെ 3 പ്രതികൾക്ക് 1000ത്തിലധികം പരോളും 6 പേർക്ക് 500ലധികവും പരോൾ ലഭിച്ചു. കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കാണ് 1000 ലധികം പരോൾ ലഭിച്ചത്. കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ. അതേസമയം, കൊടിസുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. ഈയിടെ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശ പ്രകാരം കൊടിസുനിക്ക് ഒരു മാസം പരോൾ അനുവദിച്ചിരുന്നു.