ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിരവധി നേതാക്കൾ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാരത്തൺ ചർച്ച തുടരുകയാണ്. പർവേശ് വർമ, ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പവൻ ശർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, എന്നിവരും സാധ്യതപ്പട്ടികയിലുണ്ട്.
അതേസമയം ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നം കാരണമാണ് മുഖ്യമന്ത്രിയെ കണ്ടെത്താൻ സാധിക്കാത്തതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഇതിനിടെ ഒരു വനിതയെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണ് ബിജെപി പരിഗണനയിൽ. രേഖ ഗുപ്ത വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയിച്ചത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത് ശിഖാ റോയിക്കും അനുകൂലഘടകമാണ്.
അതേസമയം ജാതിസമവാക്യങ്ങളും ബിജെപി പരിഗണിക്കുന്നുണ്ട്. പട്ടികജാതിയിൽ നിന്നുള്ള എംഎൽഎയെ ഉപ മുഖ്യമന്ത്രി പദവിയിലേക്കും ബിജെപി പരിഗണിക്കുന്നുണ്ട്. ജാതിസമവാക്യങ്ങളാണ് കൂടുതല്‍ പരിഗണിക്കുകയെങ്കില്‍ വനിതാ പ്രാതിനിധ്യം മാറ്റിവയ്ക്കാനും ഇടയുണ്ട്. അങ്ങനെയെങ്കിൽ പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദലിതർക്കും ശക്തമായ പ്രാതിനിധ്യം നൽകിയേക്കും. പ്രധാനമന്ത്രി ഈ മാസം 14ന് മാത്രമേ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരൂ. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാവുക.