Thiruvananthapuram

അമ്പൂരി പഞ്ചായത്തിലെ കുറിച്ചി പ്രദേശങ്ങളില്‍ വ്യാപകമായി കാട്ടുതീ, കരിയിലയും അടിക്കാടും ആളി തീപടരുന്നു; 150 ഏക്കറോളം കത്തിനശിച്ചു | forest fire

കഴിഞ്ഞദിവസം വൈകുന്നേരം പ്രദേശത്ത് ചെറിയ കാട്ടുതീ പടര്‍ന്നിരുന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് നിയന്ത്രിച്ചിരുന്നു

തിരുവനന്തപുരം: അമ്പൂരി പഞ്ചായത്തിലെ കണ്ടംതിട്ട വാര്‍ഡില്‍ കുറിച്ചി പ്രദേശങ്ങളില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നു. റോഡില്‍ നിന്നും ഉള്ളിലായ പ്രദേശത്തെ അടിക്കാടിന് തീപിടിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകുന്നേരം പ്രദേശത്ത് ചെറിയ കാട്ടുതീ പടര്‍ന്നിരുന്നത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്ന് നിയന്ത്രിച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ അതേപ്രദേശത്തായി വീണ്ടും തീ ആളിപ്പടരുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സമീപ ഭാഗത്തേക്ക് തീ പടരാതെ കരിയിലകളും ഉണങ്ങിയ മരക്കമ്പുകളുമെല്ലാം മാറ്റി തീ നിയന്ത്രിച്ചതിനാൽ വലിയ ദുന്തമാണ് ഒഴിവായത്. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് കാട്ടുതീ പടര്‍ന്നത്. എന്നാൽ, 150 ഏക്കറോളം വരുന്ന പറങ്കിമാവ്, അക്യേഷ്യ മരങ്ങൾ നിന്നിരുന്ന പ്രദേശം പൂർണമായി കത്തിനശിച്ചു. ഉള്‍പ്രദേശങ്ങളിലും ആണ് തീ പടര്‍ന്ന് കത്തിയത്. പ്രദേശത്തേക്കെത്താൻ റോഡ് സൗകര്യങ്ങളില്ലാതിരുന്നതും ഫയർഫോഴ്സ് സംഘത്തെ വലച്ചു.

കള്ളിക്കാട്, കിള്ളി എന്നിവിടങ്ങളിൽ നിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് പലതവണയായി വെള്ളം നിറച്ച് വലിയ ഹോസ് വഴിയാണ് പ്രദേശത്തെത്തിച്ചത്. നിലവിൽ  കാട്ടുതീ പടർന്നത് ജനവാസകേന്ദ്രമല്ലെന്നും ഇനിയുള്ള സ്ഥലങ്ങൾ കൃഷിഭൂമിയും ആള്‍കാര്‍തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുമായതിനാൽ പഞ്ചായത്തും നാട്ടുകാരും ജാഗ്രതയിലാണ്. മരങ്ങളിൽ തീപിടിച്ച് അത് മറിഞ്ഞ് അടുത്ത് സ്ഥലത്തേക്ക് വീണാണ് നിലവിൽ തീപടരുന്നത്.

ഇന്ന് തീ പൂർണമായും നിയന്ത്രിച്ചെന്ന് വാർഡ് മെമ്പർ ജയൻ പറഞ്ഞു. കഴിഞ്ഞ ദിവസവും വൈകിട്ട് തീഅണച്ച് മടങ്ങിയതിന് ശേഷമാണ് പിറ്റേന്ന് തീ വീണ്ടും പടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് തീപടരാതിരിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അമ്പൂരി പഞ്ചായത്തും ആവശ്യപ്പെടുന്നത്.

content highlight : trees-are-burning-charcoal-and-undergrowth-are-burning-forest-fire-in-amboori-destroyed-around-150-acres

Latest News