കോഴിക്കോട്: കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. കേസുൾപ്പെടെയുള്ള നടപടികളെടുക്കുന്നത് പൂർത്തിയാക്കിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച് പിന്നീട് ആലോചിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിൽ എത്തി കുടുംബങ്ങളെ സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും. വനം വകുപ്പ് സിസിഎഫിൻ്റെയും കോഴിക്കോട് എഡിഎമ്മിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായി. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും, അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഉണ്ടായിരുന്നു ഇത് റദ്ദാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാമനിച്ചരുന്നു. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് ഒരാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.