വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം പലിശരഹിത വായ്പയാണ് നൽകിയിരിക്കുന്നത്. 50 വർഷത്തിനുശേഷം തിരിച്ചടയ്ക്കുന്ന വേവലാതി ഇപ്പോൾ പിണറായി വിജയന് വേണ്ട. നൽകിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. സമയമാണ് വേണ്ടതെങ്കിൽ അത് ചർച്ച ചെയ്യാം. കേന്ദ്രത്തിനു മുന്നിൽ അത്തരം ആവശ്യം സർക്കാരിന് ഉന്നയിക്കാം. സർക്കാരും എംപിമാരും അതിനുള്ള സമ്മർദ്ദം നടത്തണം. നിലവിൽ നൽകിയ തുക ഗ്രാന്റിന് തുല്യമാണ്.
സംസ്ഥാനത്ത് റാഗിങ്ങിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരാണ്. ഭീകരവാദ സംഘടനയെക്കാൾ വലിയ ക്രൂരതയാണ് എസ്.എഫ്.ഐ കാണിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്റെയും ഭരണകക്ഷിയുടെയും പിന്തുണയോടെയാണ് ഇത് തുടരുന്നത്. കേസുകളിൽ നിന്ന് അവരെ രക്ഷപ്പെടുത്തി കൊടുക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.