കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, നസീറ മൂപ്പൻ, എക്സിക്യൂട്ടീവ് ഡയറക്ടറും കോർപ്പറേറ്റ് ഗവേർണൻസിന്റെ ഗ്രൂപ്പ് ഹെഡുമായ ടി. ജെ വിൽസൺ, ആസ്റ്റർ ഇന്ത്യ സിഒഒ രമേശ് കുമാർ, ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് എന്നിവർ സന്നിഹിതരായിരുന്നു. മധ്യകേരളത്തിൽ ഉന്നതനിലവാരമുള്ള നൂതന ചികിത്സാരീതികൾക്ക് തേടിയെത്തുന്ന വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്താണ് കൂടുതൽ സൗകര്യങ്ങളുമായി ആശുപത്രി വികസിപ്പിച്ചത്. ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള വിശാലമായ പുതിയ നാലാമത്തെ ടവറിൽ, 100 രോഗികളെ കിടത്തി ചികില്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. നാലാം തലത്തിലുള്ള (ക്വാട്ടേർണറി) ഉന്നതചികിത്സയ്ക്ക് ആഗോളതലത്തിൽ ജെ.സി.ഐ അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി. ആസ്റ്റർ ഇൻസ്റ്റിട്യൂട്ട് ഓഫ് കാർഡിയാക് സയൻസസ്, ആസ്റ്റർ ഏസ്തെറ്റിക്സ്, പ്ലാസ്റ്റിക് & റീകൺസ്ട്രക്ടീവ് സർജറി ,ഡെർമറ്റോളജി എന്നീ പ്രധാന വിഭാഗങ്ങൾ ഇനിമുതൽ പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. വൈദ്യശാസ്ത്ര രംഗത്ത് മികവിന്റെയും ആധുനികതയുടെയും സാമൂഹികസേവനത്തിന്റെയും പത്താം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. കേരളം ഒരു ലോകോത്തര മെഡിക്കൽ ടൂറിസം കേന്ദ്രമായി അതിവേഗം വളരുകയാണ്. പൊതു-സ്വകാര്യ മേഖലകളുടെ പരസ്പര സഹകരമാണ് അതിന്റെ പ്രധാന ശക്തി. നമ്മുടെ സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നേട്ടത്തിൽ ആസ്റ്റർ മെഡ്സിറ്റി നൽകുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരു പ്രധാന ഘടകമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിൽ നിരവധി സാമൂഹികസേവന പരിപാടികളാണ് ആസ്റ്റർ മെഡ്സിറ്റി നടത്തിവരുന്നത്. അത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ സ്ത്രീകളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും പ്രായമായവരുടെ ചികിത്സയ്ക്കും വേണ്ടി പ്രത്യേകം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദഗ്ധ പരിചരണവും സവിശേഷ ശ്രദ്ധയും ആവശ്യമുള്ള ചികിത്സകൾക്ക്, ഇത്തരത്തിൽ പ്രത്യേകം വിഭാഗങ്ങൾ തുടങ്ങിയത് അഭിനന്ദനാർഹമാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. നവീകരിച്ച ആസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസിന്റെ ഉദ്ഘാടനം ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു. 360-ഡിഗ്രി ഹാർട്ട് കെയർ വിഭാഗം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറ്റുപോയ കൈപ്പത്തി ആസ്റ്റർ മെഡ്സിറ്റിയിലെ ചികിത്സയിലൂടെ വിജയകരമായി തുന്നിചേർത്ത എം. ജി മനോജാണ് ഏസ്തറ്റിക്സ് വിഭാഗം ഉദ്ഘാടനം ചെയ്തത്. തൊഴിലിടത്തിലെ അപകടത്തിൽ കൈപ്പത്തി നഷ്ടമായ ഇദ്ദേഹത്തെ ആസ്റ്റർ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ആൻഡ് ഏസ്തറ്റിക്സ് വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. കേരളത്തിൽ ലോകോത്തര നിലവാരമുള്ള ആശുപത്രി സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ നിതാന്തപരിശ്രമങ്ങളുടെ തെളിവാണ് ആസ്റ്റർ മെഡ്സിറ്റിയുടെ വളർച്ചയെന്ന് സ്ഥാപക ചെയർമാനായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. തുടക്കക്കാലം മുതൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ ചികിത്സ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ ഉൾക്കൊളളാൻ തയാറായി. ആരോഗ്യരംഗത്തിന്റെ മുന്നേറ്റത്തിന് വലിയ പ്രാധാന്യം കൈവന്നിരിക്കുന്ന കാലത്താണ് ആസ്റ്റർ മെഡ്‌സിറ്റി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഭാവിയിലും എല്ലാവർക്കും താങ്ങാനാവുന്ന രീതിയിൽ ആഗോളനിലവാരമുള്ള ഉന്നത ചികിത്സ നൽകാനാണ് ശ്രമമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ ആശുപത്രിയിലേക്ക് കടന്നുവരുന്ന ഓരോരുത്തർക്കും ലോകോത്തരനിലവാരമുള്ള ചികിത്സയും പരിചരണവും ഉറപ്പായും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ നിർണായകമായ ചുവടുവെയ്പ്പാണ് ഇപ്പോൾ ആസ്റ്റർ മെഡ്സിറ്റിയിൽ സംഭവിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ പറഞ്ഞു. നൂതന സംവിധാനങ്ങളിലൂടെ ഓരോ രോഗിക്കും ഏറ്റവും മികച്ച പരിചരണം നൽകുന്നതിനാണ് എപ്പോഴും മുൻഗണന. ഈ ലക്‌ഷ്യം മുന്നിൽക്കണ്ടാണ് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നത്. മധ്യകേരളത്തിലെ ആരോഗ്യമേഖലയെ മുഴുവൻ പരിപോഷിപ്പിക്കാൻ ഈ നീക്കത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് മികച്ച ആരോഗ്യ സേവനത്തിനുള്ള നിരവധി മാധ്യമ പുരസ്‌കാരങ്ങൾ ആസ്റ്റർ മെഡ്സിറ്റിയെ തേടിയെത്തിയിട്ടുണ്ട്. രോഗികൾക്ക് നൽകുന്ന മികച്ച പരിചരണത്തിന് ഗ്ലോബൽ ഹോസ്പിറ്റൽ റേറ്റിംഗിൽ 4-സ്റ്റാർ പട്ടവും നേടി. പുതിയൊരു ടവർ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ ആസ്റ്റർ മെഡ്സിറ്റിയുടെ മേധാവിത്വം ഒന്നുകൂടി ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പത്താം വാർഷികത്തോട് അനുബന്ധിച്ച് എല്ലാവരെയും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരാക്കി മാറ്റുന്നതിനായി “ടേക്ക് ചാർജ്” എന്ന പേരിൽ പുതിയ ക്യാമ്പയിന് എം പി ഹൈബി ഈഡൻ തുടക്കം കുറിച്ചു. വ്യക്തികളെ സ്വന്തംനിലയിൽ ശീലങ്ങൾ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. രോഗം വന്ന ശേഷം ചികിത്സ തേടാമെന്ന ചിന്ത മാറ്റി, രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന സമഗ്രമായ പരിപാടികൾ ആവിഷ്കരിക്കും. ഉന്നതനിലവാരമുള്ള ചികിത്സയുടെ കാര്യത്തിൽ എല്ലാകാലത്തും ആസ്റ്റർ മെഡ്‌സിറ്റി മുൻനിരയിലാണെന്ന് സ്ഥാപനത്തിന്റെ സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. പുതിയൊരു കെട്ടിടം കൂടി പ്രവർത്തനം തുടങ്ങുമ്പോൾ, ആ ഉത്തരവാദിത്വം കൂടുതൽ ശക്തിപ്പെടും. എൻ.എ.ബി.എച്ച്, ജെ.സി.ഐ എന്നിവയുടെ അംഗീകാരവും ആസ്റ്റർ മെഡ്സിറ്റിയെ വ്യത്യസ്തമാക്കുന്നു. കേവലം അടിസ്ഥാനസൗകര്യ വികസനം എന്നതിലുപരി, ഓരോ രോഗിക്കും സവിശേഷമായ ശ്രദ്ധയും പരിചരണവും നൽകുന്നതിനാണ് ഇത്തരത്തിലുള്ള വികസനപദ്ധതികൾ നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങളായി തുടർന്നവന്നിരുന്ന മെച്ചപ്പെട്ട സേവനങ്ങൾ, അതിലും മികച്ച രീതിയിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ ആസ്റ്റർ മെഡ്‌സിറ്റി സ്ഥാപിതമായ കാലം മുതൽ കേരളത്തിലെ മെഡിക്കൽ ടൂറിസം രംഗത്തിന് പകരംവെയ്ക്കാനാകാത്ത സംഭാവനകൾ നൽകിവരുന്നു. വിശാലമായ 40 ഏക്കറിലാണ് ക്യാമ്പസ് നിലകൊള്ളുന്നത്. ഡാവിഞ്ചി സർജറി സംവിധാനം ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി അതിനൂതന റോബോട്ടിക് സർജറി ലഭ്യമാക്കിയതും ആസ്റ്റർ മെഡ്സിറ്റിയാണ്. മിനിമൽ ആക്സസ് റോബോട്ടിക് സർജറി (മാർസ്) പദ്ധതിയിലൂടെ ഇതുവരെ അയ്യായിരത്തിലധികം ശസ്ത്രക്രിയകൾ റോബോട്ടുകളുടെ സഹായത്തോടെ പൂർത്തിയാക്കി. എറണാകുളം എംപി ഹൈബി ഈഡൻ, എംഎൽഎ ടിജെ വിനോദ്, എംഎൽഎ റോജി എം. ജോൺ, ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കെജി, പന്ത്രണ്ടാം വാർഡിലെ മെമ്പർ ടി.ആർ ഭരതൻ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
content highlight : Aster Medcity Hospital Expanded; A fourth multi-storied building with 100 more beds