തൃശൂർ: ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും വിധിച്ച് കോടതി. 90 ,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തു.
ഇതേതുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും പ്രതിയെ കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്.
ഇയാളുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത് സി ഐ അമൃതരംഗൻ, എസ് ഐ ആനന്ദ്, എ സി പി കെ ജി സുരേഷ് എന്നിവരാണ്. കുറ്റപത്രം സമർപ്പിച്ചത് ഡിവൈഎസ്പി സുന്ദരൻ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ് ഹാജരായി.
content highlight :broke-into-the-girl-house-and-asked-kiss-man-sentenced-in-pocso-case