തിരുവനന്തപുരം: കേരളത്തിൽ വ്യവസായ വികസനമെന്ന നിലപാടിലുറച്ച് ശശി തരൂരിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ്. വ്യവസായ വികസനവുമായി ബന്ധപ്പെട്ട് നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശി തരൂർ വിശദീകരിക്കുന്നത്. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുകൊണ്ടെഴുതിയ ലേഖനത്തെ ന്യായീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കോണ്‍ഗ്രസ് സര്‍ക്കാരിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് തരൂര്‍ നേരത്തെയുള്ള നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.
ആദ്യമായി കേരളത്തിൽ ഗ്ലോബൽ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തിയത് ആന്‍റണി സര്‍ക്കാരാണെന്നും ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും തരൂര്‍ പറയുന്നു. അതേസമയം, കേന്ദ്രത്തിലും സംസ്ഥാനത്തും തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയും തരൂരിനുണ്ട്. സിഡബ്ല്യുസി അംഗം എന്ന നിലയിൽ കെപിസിസി പരിഗണിക്കുന്നില്ലെന്നാണ് തരൂരിന്‍റെ പരാതി.
ഇതിനിടെ, ശശി തരൂരിന്‍റെ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തികൊണ്ടുള്ള ലേഖനത്തിൽ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ് ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനം സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവും തള്ളിയിട്ടും തരൂർ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നത് കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ്.
മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ തരൂറിന്‍റെ പ്രശംസ എടുത്തുപറഞ്ഞതോടെ രാഷ്ട്രീയ വിവാദം മുറുകി. നിരന്തരം പാർട്ടിയെ വെട്ടിലാക്കുന്ന തരൂറിന്‍റെ കാര്യത്തിൽ ഹൈകമാന്‍ഡ് തുടർ നടപടിയെടുക്കട്ടെയെന്നാണ് കെപിസിസിയുടെ നിലപാട്. പ്രവർത്തക സമിതി അംഗമായതിനാൽ തരുരിനെ നേരിട്ട് വിമർശിക്കാതെ സർക്കാരിന്‍റെ വ്യവസായ മേഖലയിലെ തകർച്ച ഉയർത്തി കാട്ടാനും കോൺഗ്രസ് നീക്കം ഉണ്ട്.
തരൂരിന്‍റെ പ്രസ്താവനയിൽ മുസ്ലീം ലീഗിനും അതൃപ്തിയുണ്ട്. വ്യവസായ ഐ.ടി രംഗത്ത് പി.കെ. കുഞ്ഞാലിക്കുട്ടി ഉണ്ടാക്കിയ നേട്ടങ്ങൾ കണ്ടില്ലെന്നാണ് ലീഗിന്‍റെ വിമര്‍ശനം. അസംതൃപ്തി മുസ്ലീം ലീഗ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ശശി തരൂരിനോടും ലീഗ് അത്യപ്തി അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി അതൃപ്തി പരസ്യമാക്കും. രാവിലെ പത്തിന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളെ കാണും.
ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
“എന്‍റെ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമർശിക്കാത്തത് ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂർവമല്ല. ആ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിന് കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിൽ ആദ്യമായി ഒരു ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ് എ കെ ആൻറണി സർക്കാറിൻ്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു.സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിൽ മാറ്റങ്ങൾ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകൾ ആയിരുന്നു എൻ്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം”