കോടതി വിധികളാണ് ഇന്ന് കേരളത്തിൽ റാഗിങ് നടത്താൻ എസ്.എഫ്.ഐ കാർക്ക് പരസ്യമായ ലൈസൻസ് കൊടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസിൽ സിബിഐയുടെ റിപ്പോർട്ടും ആന്റി സ്ക്വാഡിന്റെയും റിപ്പോർട്ടും വന്നപ്പോൾ ഹൈക്കോടതി പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. നിയമപരമായി പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിക്കാമെങ്കിലും ജാമ്യം അനുവദിക്കാൻ കോടതി നിരത്തിയ വാദങ്ങൾ ഞെട്ടിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
‘സിദ്ധാർഥ് എന്ന വിദ്യാർഥിയെ ഒരു രാത്രിയും പകലും ഒരു തുള്ളി വെള്ളമോ ആഹാരമോ കൊടുക്കാതെ കൊടിയ മർദനത്തിനും ശാരീരികാക്രമത്തിനും അപമാനത്തിനും ഇരയാക്കിയ ഇരുപതിലധികം എസ്.എഫ്.ഐ ഗുണ്ടകൾ ഒരു പോറൽ പോലും ഏൽക്കാതെ വിലസുന്നതാണ് കാണാൻ കഴിയുന്നത്. ഈ കേസിലെ പ്രതികൾക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന വ്യക്തമായ സന്ദേശം വിധിന്യായങ്ങളിലൂടെ നൽകിയിരുന്നെങ്കിൽ കോട്ടയത്തെ നഴ്സിങ് കോളേജിൽ ഈ റാഗിങ് ഉണ്ടാവുമായിരുന്നില്ല.
കേരളത്തിലെ പല കോളേജുകളിലും ഇപ്പോൾ റാഗിങ് നടക്കുകയാണ്. സിബിഐ കണ്ടെത്തിയ റിപ്പോർട്ടും ആന്റി റാഗിങ് സ്ക്വാഡുകൾ നൽകിയ റിപ്പോർട്ടുകളും പരിഗണിക്കാതെ പ്രതികൾക്ക് ജാമ്യം കൊടുക്കുകയും ഇവർ കുറ്റം ചെയ്തിട്ടില്ലെന്ന തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൊടുക്കുകയും ചെയ്താൽ ആർക്കാണ് റാഗിങ് ചെയ്യാൻ കഴിയാത്തത്?’ രമേശ് ചെന്നിത്തല ചോദിച്ചു.
STORY HIGHLIGHT: kerala ragging case