ഒട്ടാവ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ 19 യാത്രക്കാർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.
മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപോയഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.