ബെംഗളൂരു: ചൂട് കടുക്കുന്നതിനിടെ കുടിവെള്ള ദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ബെംഗളൂരുവിൽ കടുത്ത നടപടികൾ. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തും എന്നാണ് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചത്. വേനൽ ആസന്നമായതിനാലാണ് മുൻകരുതൽ നടപടികളെന്ന് ജലവിതരണ ബോർഡ് അറിയിച്ചു.
വാഹനങ്ങൾ കഴുകൽ, നീന്തൽക്കുളങ്ങൾ, പൂന്തോട്ടപരിപാലനം, നിർമ്മാണ പ്രവർത്തനങ്ങൾ, അലങ്കാര ജലധാരകൾ തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കേണ്ടി വരും. നിയമ ലംഘകർക്ക് 5,000 രൂപ പിഴയും കുറ്റം ആവർത്തിച്ചാൽ പ്രതിദിനം 500 രൂപ അധിക പിഴയും നൽകുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷത്തേതിന് സമാനമായ ജലപ്രതിസന്ധി തടയുക എന്നതാണ് ലക്ഷ്യം. നിയന്ത്രണങ്ങൾ സംബന്ധിച്ച് ബിഡബ്ല്യുഎസ്എസ്ബി എല്ലാ ഹൗസിങ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾക്കും ഉത്തരവ് കൈമാറി. 1964ലെ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ആക്ടിലെ സെക്ഷൻ 33, 34 പ്രകാരമാണ് കർശന നിയന്ത്രണം.
ബെംഗളൂരുവിലെ ഭൂഗർഭ ജലനിരപ്പ് കുറയുന്നതിനെ കുറിച്ചും വരാനിരിക്കുന്ന ജലക്ഷാമം ഒഴിവാക്കേണ്ടതിന്‍റെ അടിയന്തര ആവശ്യകതയെക്കുറിച്ചും ഉത്തരവിൽ ഊന്നിപ്പറയുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനത്തിൽ 110 ഗ്രാമങ്ങളിലെ 80 വാർഡുകൾ ഭൂഗർഭ ജലത്തെ വളരെയധികം ആശ്രയിക്കുന്നതായും ഇവിടങ്ങളിൽ കടുത്ത ജലക്ഷാമത്തിന് സാധ്യതയുള്ളതായും കണ്ടെത്തി. ഈ പ്രദേശങ്ങളിൽ ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ബിഡബ്ല്യുഎസ്എസ്ബി അറിയിച്ചു.
കഴിഞ്ഞ വർഷം മാർച്ചിലും ബെംഗളൂരുവിൽ സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനാൽ ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. മൺസൂൺ മഴയുടെ കുറവ് മൂലം ബംഗളൂരുവിലുടനീളം 3000ലധികം കുഴൽക്കിണറുകൾ വറ്റിവരളാൻ ഇടയാക്കിയതാണ് പ്രശ്നം കൂടുതൽ രൂക്ഷമാക്കിയത്.
അതേസമയം വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ കാവേരി ജലം ഉപയോഗിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ബെംഗളൂരു നിവാസികളോട് അഭ്യർത്ഥിച്ചു. കണക്ഷൻ എടുത്ത് കാവേരി ജലം ഉപയോഗിക്കാൻ ബിഡബ്ല്യുഎസ്എസ്ബിയും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
content highlight : bengaluru-imposes-minimum-fine-of-rs-5000-on-violations