തിരുവനന്തപുരം: കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ വിദ്യാർഥികളായ ആറു പേർക്കെതിരെയും രണ്ടാം വർഷ വിദ്യാർഥിയായ ഒരാൾക്കെതിരെയുമാണ് നടപടി. അവസാന വർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ ഇന്നലെ കണ്ടെത്തിയിരുന്നു. സീനിയർ വിദ്യാർഥികൾ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിയായ ബിൻസ് ജോസിന്റെ പരാതി. സീനിയർ വിദ്യാർഥികളായ 7 പേർക്കെതിരെ കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.
സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ബിൻസ് ജോസിനോടു മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിൻസ് ജോസിനെ മർദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിർത്തി. തളർന്ന ബിൻസ് വെള്ളം വേണം എന്നു പറഞ്ഞപ്പോൾ സീനിയർ വിദ്യാർഥികളിൽ ഒരാൾ കുപ്പി വെള്ളമെടുത്ത് അതിനുള്ളിൽ തുപ്പിയ ശേഷം നിർബന്ധിച്ചു കുടിപ്പിച്ചു. തുടർന്ന് വളഞ്ഞിട്ടു മർദിച്ചു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ചായിരുന്നു മർദനം.