മുംബൈ: 11 വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച മുന്‍ ലഫ്റ്റനെന്‍റ് കേണലിനെതിരെയുള്ള ശിക്ഷ റദ്ദാക്കില്ലെന്ന് ബോംബൈ ഹൈക്കോടതി. ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ (ജിസിഎം) പുറപ്പെടുവിച്ച അഞ്ച് വര്‍ഷത്തെ തടവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിയുടെ ഹര്‍ജി കോടതി തള്ളി. 2020 ലാണ് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ തന്‍റെ സഹപ്രവര്‍ത്തകന്‍റെ മകളോട് മോശമായി പെരുമാറിയത്.
പ്രതി കുട്ടികളെ കാണണം എന്നാവശ്യപ്പട്ടത് പ്രകാരം ആര്‍മി ഹവില്‍ദാര്‍ തന്‍റെ മകനേയും മകളേയും കൊണ്ട് പ്രതിയുടെ മുറിയിലേക്ക് പോവുകയായിരുന്നു. ഹവില്‍ദാര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് പ്രതി പെണ്‍കുട്ടിയുടെ കയ്യിലും തുടയിലും മോശം രീതിയില്‍ സ്പര്‍ശിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. കുട്ടി പിതാവിനോട് അപ്പോള്‍ തന്നെ സംഭവത്തെപറ്റി തുറന്നു പറഞ്ഞു. തുടര്‍ന്ന് ഹവില്‍ദാര്‍ ഇയാള്‍ക്കെതിരെ പരാതിപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിന് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സിജെഎം പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കോര്‍ട്ട് മാര്‍ഷ്യല്‍ ഓര്‍ഡര്‍ 2024 ജനുവരിയില്‍ ആര്‍മ്ഡ് ഫോഴ്സ് ട്രൈബ്യൂൺല്‍ (എഎഫ്ടി) ശരിവെക്കുകയും ചെയ്തു.
ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതി ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ജസ്റ്റിസ് രേവതി മോഹിത് ഡെറെ, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ച് ശിക്ഷ റദ്ദാക്കാന്‍ തയ്യാറായില്ല. കുട്ടിയെ സ്പര്‍ശിച്ചത് പിതൃതുല്യമായ സ്നേഹത്തിലാണെന്നും ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രതി കോടതിയില്‍ അവകാശപ്പെട്ടു. എന്നാല്‍ കുട്ടിക്ക് ‘ബാഡ് ടച്ച്’ തിരിച്ചറിയാന്‍ സാധിക്കും എന്നാണ് കോടതി വ്യക്തമാക്കിയത്. പിതാവ് മുറിവിട്ട് പുറത്ത് പോയതിന് ശേഷം പ്രതി തന്നോട് എങ്ങനെയാണ് പെരുമാറിയത് എന്ന് കുട്ടി കോടതിയില്‍ വിവരിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ കുട്ടി പിതാവിനെ വിവരം അറിയിക്കുകയും അയാള്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജിസിഎമ്മിന്‍റേയും എഎഫ്ടി യുടെയും കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
content highlight : minor-girl-aware-of-bad-touch-hc-refusess-to-quash-army-officers-imprisonment