സെക്രട്ടേറിയറ്റിനു മുന്നിലെ റോഡും ഫുട്പാത്തും കയ്യേറി ആശാ വർക്കർമാർ സമരം ചെയ്യുന്നുവെന്നും ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് മരട് സ്വദേശിയായ എൻ.പ്രകാശൻ. റോഡും ഫുട്പാത്തും തടസ്സപ്പെടുത്തി പരിപാടികൾ നടത്തുന്നതു നിരോധിച്ചിട്ടുള്ള കാര്യമാണെന്നും എന്നാൽ ഇതു ലംഘിക്കപ്പെടുകയാണുണ്ടായതെന്നും ഹർജിയിൽ പറയുന്നു.
ആശാ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത എംഎൽഎമാരായ ജോസഫ് എം.പുതുശേരി, പൊലീസ് മേധാവികൾ, ആശാ വർക്കർമാരുടെ സംഘടനാ ഭാരവാഹികൾ എന്നിവർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. പൊതുവഴി തടസ്സപ്പെടുത്തൽ, കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തി ആശാ വർക്കർമാർക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടാണ് എംഎൽഎമാർ ഈ പരിപാടിയിൽ പങ്കെടുത്തതും മൈക്ക് ഉപയോഗിച്ച് സമരക്കാരെ പ്രോത്സാഹിപ്പിച്ചതെന്നും ഹർജിയിലുണ്ട്. വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം പരിപാടിക്കെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടായതും ഇദ്ദേഹത്തിന്റെ ഹർജിയിലാണ്.
STORY HIGHLIGHT: asha workers protest