ബ്രൂവറി വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു. പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ തനിക്കുവേണ്ടി സംവാദത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എക്സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവൻ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യ കമ്പനികളുടെ വക്താവായി എക്സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗർഭാഗ്യകരം. മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്സൈസ് വകുപ്പ് മന്ത്രിക്ക് ഇത്ര നിർബന്ധം എന്താണെന്ന് അദ്ദേഹം ചോദിച്ചു.
ബ്രൂവെറി വിഷയത്തിലെ ഏകപക്ഷീയ തീരുമാനം അഴിമതിയാണ്. സിപിഎം നടത്തുന്നത് കൊള്ളയാണ് സിപിഐയുടെ നിലപാട് പോലും കണക്കിലെടുക്കുന്നില്ല. സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് സിപിഎമ്മിന്‍റെ ധാർഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു.
കൊക്കക്കോള പൂട്ടിച്ചവർ മദ്യ കമ്പനിയെ കൊണ്ടുവരാനുള്ള ആവേശം കാണിക്കുന്നത് ജനങ്ങൾക്ക് മനസ്സിലാകും. പാലക്കാട് കൃഷിക്ക് പോലും വെള്ളമില്ല, കുടിവെള്ളമില്ല ജനങ്ങൾ പ്രയാസപ്പെടുന്ന സ്ഥലത്ത് മദ്യ കമ്പനി കൊണ്ടുവന്നേ മതിയാകൂ എന്ന വാശി ആർക്കുവേണ്ടിയാണ്. ഘടകകക്ഷികൾക്ക് പോലും ഇതിൽ താല്പര്യമില്ല. ഇതിനുപിന്നിലുള്ള അഴിമതിയും കൊള്ളയും പുറത്ത് വന്ന മതിയാകൂ.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ഒന്നുമല്ല. ഉള്ള വ്യവസായങ്ങൾ തന്നെ പൂട്ടി പോവുകയാണ്. സ്വകാര്യ സംരംഭങ്ങൾക്ക് ആണ് അവസരം നൽകുന്നത്. മലബാർ ഡിസ്റ്റിലറീസിന് പണം കെട്ടിവെച്ച് വെള്ളം കൊടുക്കാൻ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തരൂർ വിഷയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.