കാലിഫോര്‍ണിയ: എട്ട് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്.ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും ആയാസമായിരിക്കും. 2024 ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) സീറോ-ഗ്രാവിറ്റിയില്‍ കഴിയുന്ന ഇരുവര്‍ക്കും ഭൂമിയില്‍ മടങ്ങിയെത്തുമ്പോള്‍ നേരിടേണ്ടിവരുന്ന ശാരീരിക വെല്ലുവിളികള്‍ വിവരണാതീതമാണ്. .
സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വിക്ഷേപിക്കും. ഒരാഴ്ചയ്ക്ക് ശേഷം മാര്‍ച്ച് 19ന്, നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിയും ബുച്ചും ഡ്രാഗണ്‍ ക്യാപ്സൂളില്‍ ഭൂമിയില്‍ ലാന്‍ഡ് ചെയ്യും. നിലവില്‍ സ്പേസ് സ്റ്റേഷന്‍റെ കമാന്‍ഡറായ സുനിത വില്യംസ് ക്രൂ-10 ദൗത്യത്തില്‍ വരുന്ന പുതിയ കമാന്‍ഡര്‍ക്ക് ഐഎസ്എസിന്‍റെ ചുമതല കൈമാറിയ ശേഷമാണ് ഡ്രാഗണ്‍ ക്യാപ്സൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്യുക
വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി സുനിത വില്യംസും ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടത്തിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതുപോലെ മടങ്ങിവരാനായില്ല. ഇതോടെ ഐഎസ്എസില്‍ കുടുങ്ങിയ ഇരുവരും മാര്‍ച്ച് 19ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂളില്‍ ഭൂമിയില്‍ തിരിച്ചെത്തും. എന്നാല്‍ സുനിതയ്ക്കും ബുച്ചിനും ഭൂമിയിലേക്കുള്ള പ്രവേശനം എത്ര എളുപ്പമാകില്ല. സീറോ-ഗ്രാവിറ്റി നിലനില്‍ക്കുന്ന ബഹിരാകാശത്ത് നിന്നും ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുവരെയും തേടിയെത്തുക വലിയ വെല്ലുവിളികളാണ്. ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാന്‍ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഏറെ സമയം വേണ്ടിവരും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഭാരമില്ലാത്ത അവസ്ഥയിലാണ് സഞ്ചാരികള്‍ കഴിയുക. ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് ഭൂമിയിലെ ഗുരുത്വാകർഷണ ബലവുമായി ശരീരം പുനഃക്രമീകരിക്കുമ്പോൾ സ്വാഭാവികമായും അസ്വസ്ഥതയുണ്ടാകും, അതുമായി പൊരുത്തപ്പെടുന്നത് വലിയ വെല്ലുവിളിയാവും. അതിനാല്‍തന്നെ ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ എത്ര കഠിനമായിരിക്കുമെന്ന് ബുച്ച് വില്‍മോര്‍ വിവരിക്കുന്നു. ‘ഗുരുത്വാകര്‍ഷണം വലിയ വെല്ലുവിളിയാണ്, അതാണ് ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കേണ്ടിവരിക. ഗ്രാവിറ്റി എല്ലാറ്റിനെയും വലിച്ചുതാഴ്ത്തും. ശരീര ദ്രവങ്ങളില്‍ പോലും മര്‍ദ്ദ വ്യത്യാസം അനുഭവപ്പെടും. ഒരു പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും ഭാരോദ്വഹനം ചെയ്യുന്നതിന് സമാനമാണെന്ന് തോന്നും’- എന്നും ബുച്ച് സിഎന്‍എന്നിനോട് പറഞ്ഞു.
content highlight : sunita-williams-and-butch-wilmore-cant-even-lift-a-pencil-in-earth-on-return-from-space