കൈക്കൂലിയായി 5,000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങിയ എറണാകുളം ആർടിഒയും ഏജന്റുമാരും അറസ്റ്റിൽ. ആർടിഒ ജെര്‍സൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്. ചെല്ലാനം–ഫോർട്ട്കൊച്ചി റൂട്ടിൽ സര്‍വീസ് നടത്തുന്ന ബസിന്റെ മാനേജറായ ചെല്ലാനം സ്വദേശിയിൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്.
ആർടിഒ ജെർസണിന്റെ ഇടപ്പള്ളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 49 കുപ്പി വിദേശമദ്യം വിജിലൻസ് പിടികൂടിയത്. പരാതിക്കാരന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഈ ബസിന്റെ റൂട്ട് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നു മറ്റൊരു ബസിനു റൂട്ട് പെർമിറ്റ് നൽകുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും അനുമതി നൽകുന്നത് ആർടിഒയും സംഘവും വൈകിപ്പിക്കുകയായിരുന്നു.
തുടർന്ന് ഏജന്റായ രാമപടിയാർ പരാതിക്കാരനെ കണ്ടു മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5,000 രൂപ കൈക്കൂലി നൽകണമെന്നു ജെർസണ്‍ നിർദേശിച്ചതായി അറിയിച്ചു. പിന്നാലെ പരാതിക്കാരൻ ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഇവരെ നിരീക്ഷിച്ച വിജിലൻസ് സംഘം എറണാകുളം ആർടി ഓഫിസിനു മുന്നിൽ വച്ച് 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങുമ്പോൾ സജിയേയും രാമപടിയാറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ജെർസണേയും അറസ്റ്റ് ചെയ്തു. തുടർന്ന് ജെർസണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികളുടെ വൻശേഖരം കണ്ടെത്തിയത്.
STORY HIGHLIGHT: ernakulam rto arrest bribery case