തിരുവനന്തപുരം: യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാർക്ക് വേണ്ടി ഗവർണ്ണർമാർ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിമർശിച്ചു. ഗവർണ്ണർ ഉടക്കിട്ടതോടെ മലയാള സർവ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാർ വിട്ടുനിന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയായി മാറി യുജിസി കരടുനിര്‍ദേശങ്ങള്‍ക്കെതിരെ കേരളം സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍. ആരെയും വിസിയാക്കാനാകുന്ന കരട് നിർദ്ദേശം ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസ്ലർമാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്നും വിമർശിച്ചു.
അതിനിടെ, കരട് നിര്‍ദേശങ്ങള്‍ക്കെതിരെ സർക്കാറിന് പിന്തുണയുമായി പ്രതിപക്ഷനേതാവും രംഗത്തെത്തി. അടുത്ത കണ്‍വെന്‍ഷന്‍ തെലങ്കാനയില്‍ സംഘടിപ്പിക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ഗമല്ലു പറഞ്ഞു. കർണ്ണാടക-തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രിമാരും പങ്കെടുത്തു. യുജിസി കരട് നിർദ്ദേശങ്ങൾക്കെതിരെ എന്ന നിലക്കുള്ള നോട്ടീസുകളും ബോർഡും ഗവർണ്ണറുടെ അതൃപ്തിയെ തുടർന്ന് മാറ്റിയിട്ടുണ്ട്. യുജിസിക്കെതിരെ സംസ്ഥാനങ്ങൾക്ക് പരിപാടികൾ സംഘടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇന്നലെ ഗവർണ്ണർ അതൃപ്തി അറിയിച്ചിരുന്നു. രാജ്ഭവൻ കടുപ്പിച്ചതോടെ ഭൂരിപക്ഷം വിസിമാരും കൺവെൻഷനെത്തിയില്ല. ഔചിത്യബോധമുണ്ടെങ്കിൽ വിസിമാർ പങ്കെടുക്കുമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി വിമർശിച്ചു.
content highlight : kerala-has-joined-hands-with-non-bjp-states-and-requested-the-center-to-withdraw-the-ugc-s-draft-amendment-proposals