കൊച്ചി: എറണാകുളം കാക്കനാട്ടെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് വിഭാഗം അഡീഷണൽ കമ്മീഷണറുടെയും കുടുംബത്തിന്‍റെയും മരണത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഡീഷണൽ കമ്മീഷണറുടെ മറ്റൊരു സഹോദരി വിദേശത്തുനിന്നും നാട്ടിൽ എത്തിയതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം നടപടികൾ.
അമ്മ ശകുന്തള അഗർവാളിന്‍റേത് സാധാരണ മരണമാണോ അതോ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തത വരും. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ശാലിനിക്കെതിരായ സിബിഐ അന്വേഷണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്.
വ്യാഴാഴ്ചയാണ് കുടുംബത്തെ കാക്കനാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ നാല് ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സിബിഐ അറസ്റ്റ് ഭയന്നാണ് കൂട്ട ആത്മഹത്യയെന്നാണ് വിവരം. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ പരീക്ഷാ തട്ടിപ്പ് അഴിമതിയിൽ സിബിഐ കേസെടുത്തിരുന്നു. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെയായിരുന്നു നടപടി.