തൃശൂർ: അതിരപ്പിള്ളിയിൽ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പൻ ചരിയാൻ കാരണമായതു വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവുമെന്നു സൂചന. കാട്ടിൽനിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവർത്തനം വേണ്ടെന്ന(നോ മോർ ക്യാപ്റ്റിവിറ്റി)നയമാണു കൊമ്പനെ ആദ്യഘട്ടത്തിൽ തന്നെ കോടനാട്ടേക്കു മാറ്റാതിരിക്കാൻ കാരണമായത്. രക്ഷിച്ചെടുക്കാവുന്ന തരത്തിലുള്ള മുറിവു മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നതെങ്കിലും ഒരുമാസത്തോളം രക്ഷാപ്രവർത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.
ജനുവരി12 മുതൽ ആന മുറിവുമായി അലഞ്ഞു തിരിയുന്നുണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും 24നാണ് ആദ്യഘട്ട ചികിത്സ ലഭ്യമാക്കിയത്. അപ്പോഴും ആനയെ പിടികൂടി ചികിത്സയ്ക്കായി കോടനാട്ടേക്കു മാറ്റാം എന്ന് ആലോചിച്ചില്ല. കാട്ടാനകളുടെ പ്രജനന കാലത്തു കൊമ്പന്മാർ തമ്മിലേറ്റുമുട്ടുന്നതും പരുക്കേൽക്കുന്ന ആനകൾ ചരിയുന്നതും സ്വാഭാവികമാണെന്നും ഇതിലൊന്നും ചെയ്യാനില്ലെന്നുമായിരുന്നു വനംവകുപ്പു തലപ്പത്തു നിന്നുള്ള നിലപാട്. ആനയുടെ ദുരവസ്ഥ വലിയ ചർച്ചയായതോടെയാണ് ഒന്നാംഘട്ട ചികിത്സയ്ക്കു തീരുമാനമെടുത്തത്.
അപ്പോഴും വെടിയുണ്ടയേറ്റുണ്ടായ മുറിവാണോ എന്ന പരിശോധനയാണു ഫലത്തിൽ നടന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വെടിയുണ്ട ഏറ്റിട്ടില്ലെന്നുറപ്പിച്ച ശേഷം മുറിവിലെ പഴുപ്പു നീക്കം ചെയ്തു മരുന്നുവച്ച ശേഷം ആനയെ പോകാൻ അനുവദിച്ചു. എന്നാൽ, മുറിവിൽ പുഴുക്കളുണ്ടാകാതിരിക്കാനുള്ള കുത്തിവയ്പ്പടക്കം മറ്റു ചികിത്സകൾ ഒന്നുമുണ്ടായില്ലെന്നാണു സൂചന. മുറിവിന്റെ സ്വഭാവവും ആഴവും പഠിച്ച ശേഷം തുടർ പരിചരണത്തിനുള്ള സാധ്യതയും ആലോചിച്ചില്ല. ഇതോടെ സ്വാഭാവിക മരണമെന്ന സാഹചര്യത്തിലേക്ക് ആനയുടെ അവസ്ഥ ചുരുങ്ങി.