Automobile

ഇന്ത്യൻ ക്രാഷ് ടെസ്റ്റ് കൂടുതൽ കർശനമാക്കുന്നു; ഭാരത് എന്‍സിഎപി 2.൦ 2027ൽ പുറത്തിറങ്ങും

മനുഷ്യന്റെ പിഴവുകള്‍ മൂലമുണ്ടാവുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ മികച്ച സുരക്ഷാ ഫീച്ചറുകള്‍ കൊണ്ട് സാധിക്കും.

ഒരു നിയന്ത്രിത പരിതസ്ഥിതിയിൽ വാഹനത്തിൻ്റെ സുരക്ഷ വിലയിരുത്തുന്നതിനായി കൂട്ടിയിടിക്കുന്നതാണ് ക്രാഷ് ടെസ്റ്റ്. വ്യത്യസ്ത വേഗതകളിൽ സുരക്ഷ വിശകലനം ചെയ്യാൻ ഇംപാക്ട് ടെസ്റ്റ് ഉപയോഗിക്കുന്നു. കേന്ദ്ര സർക്കാർ 2015-ൽ രാജ്യത്ത് ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ നടപ്പാക്കിയിരുന്നു.

അഡാസ് സുരക്ഷാ ഫീച്ചറുകളും സാങ്കേതികവിദ്യയും കുറഞ്ഞ വിലയില്‍ ലഭ്യമാവാനുള്ള ശ്രമങ്ങള്‍ സജീവമാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബെംഗളൂരുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടന്നു. കലിഫോര്‍ണിയ ആസ്ഥാനമായുള്ള സെന്‍ഡര്‍ എന്ന ഒരു സ്റ്റാര്‍ട്ട് അപ്പ് റഡാര്‍ അടിസ്ഥാനമാക്കിയുള്ള അഡാസ് സുരക്ഷയെക്കുറിച്ചാണ് വിശദീകരിച്ചത്. ഇത്തരം ഫീച്ചറുകള്‍ക്ക് ക്യാമറയെ അടിസ്ഥാനമാക്കിയുള്ള അഡാസ് ഫീച്ചറുകളുടെ പത്തിലൊന്നു മാത്രം ചെലവ് വരൂ എന്നതാണ് സവിശേഷത.

ഇന്ത്യക്കൊരു ക്രാഷ് ടെസ്റ്റ് എന്നത് യാഥാര്‍ഥ്യമായത് 2023 ഒക്ടോബറില്‍ ഭാരത് എന്‍സിഎപിയുടെ വരവോടെയായിരുന്നു. കേന്ദ്ര ഗതാഗത- ദേശീയപാതാ വകുപ്പാണ് ഭാരത് എന്‍സിഎപി പുറത്തിറക്കിയത്. ഇപ്പോഴിതാ ഭാരത് എന്‍സിഎപിക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. അഡാസ് സുരക്ഷാ ഫീച്ചറുകളുടെ പരിശോധന കൂടി ഉള്‍പ്പെടുത്തി 2027 ഒക്ടോബറിലായിരിക്കും ഭാരത് എന്‍സിഎപി 2.0 പുറത്തിറങ്ങുക.

ഭാരത് എന്‍സിഎപി പ്രാഗ്രാം നിലവില്‍ ഗ്ലോബല്‍ എന്‍സിഎപിയുടെ പരിശോധനാ രീതി പിന്‍പറ്റിയുള്ളതാണ്. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിന് യോഗ്യത കിട്ടണമെങ്കില്‍ നിലവില്‍ വാഹനങ്ങളില്‍ ഇഎസ്പി(ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം) ഫീച്ചര്‍ മാത്രം മതിയാവും. കൂടുതല്‍ അഡാസ് ഫീച്ചറുകളുള്ള വാഹനങ്ങള്‍ മാത്രമേ ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തൂ എന്ന നിലയിലേക്ക് മാറാനുള്ള സാധ്യതയുമുണ്ട്. വാഹനങ്ങളിലെ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ക്ക് നിലവാരം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയില്‍ 2023ല്‍ 4.8 ലക്ഷം വാഹനാപകടങ്ങളില്‍ 1.72 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2022നെ അപേക്ഷിച്ച് മരണത്തില്‍ 2.6 ശതമാനവും വാഹനാപകടങ്ങളില്‍ 4.2 ശതമാനവുമാണ് വര്‍ധനവുണ്ടായത്. 2024ലെ ഇന്ത്യയിലെ രേഖപ്പെടുത്തിയ റോഡപകടങ്ങളുടെ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. 80 ശതമാനത്തോളം റോഡ് അപകടങ്ങള്‍ക്കും പിന്നില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണെന്നാണ് കരുതപ്പെടുന്നത്. മനുഷ്യന്റെ പിഴവുകള്‍ മൂലമുണ്ടാവുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ മികച്ച സുരക്ഷാ ഫീച്ചറുകള്‍ കൊണ്ട് സാധിക്കും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ക്രാഷ് ടെസ്റ്റില്‍ എങ്ങനെ മാറ്റം വരുത്താമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എആര്‍എഐ) ഡെപ്യൂട്ടി ഡയറക്ടര്‍ ഉജ്വല കാര്‍ലെ പറഞ്ഞു. ബെംഗളൂരുവില്‍ വെച്ചു നടന്ന അഡാസ് സുരക്ഷാ ഫീച്ചറുകളെക്കുറിച്ചുള്ള പ്രദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തദ്ദേശീയമായി വാഹനങ്ങളിലെ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ നിര്‍മിക്കാനും പരിശോധിക്കാനും സാധിക്കണമെന്നും കാര്‍ലെ കൂട്ടിച്ചേര്‍ത്തു. എആര്‍എഐ പൂനെയില്‍ 18 ഏക്കറില്‍ അഡാസ് സുരക്ഷാ ഫീച്ചറുകളുടെ പരിശോധനക്കായി ഒരു ടെസ്റ്റ് ട്രാക്ക് നിര്‍മ്മിക്കുന്നതും രാജ്യത്തെ ഓട്ടമോട്ടീവ് വിപണിക്ക് ഗുണമാവും.

content highlight : bharat-ncap-road-safety-improvements