തെലങ്കാന നാഗർകുർണൂലിലെ ടണൽ അപകടത്തിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ് എത്തിയെങ്കിലും വൻ തോതിൽ താഴേക്ക് പതിച്ച കല്ലും ചെളിയും തടസമാവുകയാണ്.
എട്ട് ജീവനുകൾ അപകടത്തിൽപെട്ട് 30 മണിക്കൂർ പിന്നിട്ടു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയെങ്കിലും രക്ഷാപ്രവർത്തകർക്ക് കുടുങ്ങി കിടക്കുന്നവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് എൻജിനീയർമാരും ആറ് തൊഴിലാളികളും ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ഏറ്റെടുത്ത സൈന്യം അപകടമുണ്ടായ ഇടത്തിന് നാല് കിലോമീറ്റർ അടുത്ത് വരെയെത്തി.
എന്നാൽ അരയാൾ പൊക്കത്തിൽ ചെളിയും കല്ലും നിറഞ്ഞു നിൽക്കുന്നത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇതോടൊപ്പം ടണലിനകത്തെ വെള്ളത്തിന്റെ അളവ് ഉയർന്നുനിൽക്കുന്നതും പ്രതിസന്ധിയാണ്. കൂടുതൽ ശേഷിയുള്ള മോട്ടോറുകളും, പൈപ്പുകളും ഉപയോഗിച്ച് വെള്ളവും ചെളിയും നീക്കം ചെയ്യാനാണ് ശ്രമം.