തിരുവനന്തപുരം: ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിലാണ് ഹാജരാവുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവർത്തകർക്കൊപ്പമാകും പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തുക. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു.