തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്.
അതേസമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാന്റ് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം. ഉരുൾപൊട്ടൽ പുനരധിവാസത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ച് വയനാട്ടിൽ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. രാവിലെ പത്ത് മുതൽ തുടങ്ങുന്ന സമരത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർ പങ്കെടുക്കും. വയനാട് കലക്ടറേറ്റിനു മുൻപിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ പുത്തുമലയിലെത്തി ദുരന്തത്തിൽ മരിച്ചവർക് സമരക്കാർ ആദരാഞ്ജലി അർപ്പിക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് മാത്രം നൽകുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.