India

മഹാകുംഭമേളയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചു; 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ കേസ്

പ്രയാഗ്‌രാജ്: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ 13 എഫ്ഐആറുകൾ ഫയൽ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ഒരു കോടിയിലധികം ആളുകൾ പുണ്യസ്നാനം നടത്തിയെന്ന് ‍ഞായറാഴ്ച്ച വൈഭവ് കൃഷ്ണ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന ശിവരാത്രി ഉത്സവത്തിന് സമ്പൂർണ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മഹാകുംഭത്തിലെ ഗതാഗതക്കുരുക്ക് തടയാൻ പരമാവധി ശ്രമിക്കും. എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കാനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 8.773 മില്യണ്‍ ആളുകളാണ് ഇതു വരെ മഹാകുംഭത്തിലെ പുണ്യസ്നാനത്തിൽ പങ്കെടുത്തതെന്നാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ, ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. അത്തരം വിദേശ ശക്തികൾ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോൾ നടക്കുന്ന കുംഭമേള ഐക്യത്തിന്‍റെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുംഭമേളയ്ക്കെതിരെ മമതാ ബാനർജി അടക്കം നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് മോദിയുടെ പ്രസ്താവന. മധ്യപ്രദേശിൽ ക്യാൻസർ ആശുപത്രിയുടെ തറക്കല്ലിടിൽ ചടങ്ങിനിടയാണ് മോദിയുടെ പരാമര്‍ശം.

 

­