World

അഞ്ചു മാസത്തിന് ശേഷം ഹിസ്ബുല്ല നേതാവിന്റെ കബറടക്കം നടത്തി

ബെയ്റൂട്ട്: കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാവ് ഹസൻ നസ്റല്ലയുടെ സംസ്കാരച്ചടങ്ങുകൾ വൻജനപങ്കാളിത്തത്തോടെ നടത്തി ഹിസ്ബുല്ലയുടെ ശക്തിപ്രകടനം. ലെബനനിലെ തെക്കൻ ബെയ്റൂട്ടിൽ ഹിസ്ബുല്ല നിയന്ത്രിക്കുന്ന മേഖലയിലുള്ള സ്പോർട്സ് സ്റ്റേഡിയത്തിലായിരുന്നു ഇന്നലെ കബറടക്ക ചടങ്ങുകൾ. 55,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ആളുകളുണ്ടായിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി, ഷിയ നേതാക്കളും സൈനിക കമാൻഡർമാരും ഉൾപ്പെട്ട ഇറാഖ് സംഘം, യെമനിലെ ഹൂതികളുടെ പ്രതിനിധിസംഘം തുടങ്ങിയവർ പങ്കെടുത്തു.

ഹിസ്ബുല്ലയുടെ ഇപ്പോഴത്തെ മേധാവി നയീം ഖാസിം രഹസ്യകേന്ദ്രത്തിലിരുന്നു നൽകിയ വിഡിയോ സന്ദേശം സ്റ്റേ‍ഡിയത്തിലെ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചു. കീഴടങ്ങില്ലെന്നും കൊല അനുവദിക്കില്ലെന്നും ഹിസ്ബുല്ല ഇപ്പോഴും കരുത്തോടെ തുടരുന്നെന്നും ഖാസിം പ്രഖ്യാപിച്ചു.‌

വെടിനിർത്തൽ കരാറനുസരിച്ച് തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ സേനാ പിന്മാറ്റത്തിനു സമയം കൊടുക്കാനാണ് നസ്റല്ലയുടെ ഔദ്യോഗിക സംസ്കാരച്ചടങ്ങുകൾ വൈകിച്ചത്. സ്റ്റേഡിയത്തിൽ ചടങ്ങു നടക്കുമ്പോൾ ഇസ്രയേൽ പോർവിമാനങ്ങൾ ബെയ്റൂട്ടിൽ താഴ്ന്നു പറന്നത് ആൾക്കൂട്ടത്തിന്റെ പ്രതിഷേധത്തിനിടയാക്കി. ഇസ്രയേലിനു മരണം പ്രഖ്യാപിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴക്കി അവർ രോഷം കൊണ്ടു.

തെക്കൻ ലെബനനിൽ യുദ്ധവിമാനങ്ങൾ ആക്രമണവും നടത്തി. ഹസൻ നസ്റല്ലയുടെ കബറടക്ക ചടങ്ങു നടക്കുന്നതിനു മുകളിലൂടെ ഇസ്രയേൽ വിമാനങ്ങൾ പറന്നതു വ്യക്തമായ മുന്നറിയിപ്പാണെന്നു വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് ​സമൂഹമാധ്യമ പോസ്റ്റിൽ അവകാശപ്പെട്ടു. ഇസ്രയേലിനെ ആക്രമിക്കുന്നവർ സ്വന്തം അന്ത്യം കുറിക്കുകയാണ്. ‘നിങ്ങൾ സംസ്കാരച്ചടങ്ങുകളുടെ വിദഗ്ധരാകൂ, ഞങ്ങൾ വിജയങ്ങളുടെ വിദഗ്ധരാകാം’– കാറ്റ്സ് ​പറഞ്ഞു.