ആക്കുളം: മദ്യ ലഹരിയിൽ യുവ ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആക്കുളം പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇവർ രണ്ട് പേരും ഓൺലൈൻ ഭക്ഷണ വിതരണ ജോലി ചെയ്യുന്നവരാണ്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. ഷാനു മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് വിഷ്ണു. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവ ഡോക്ടർമാരുടെ പേരിലല്ല ഇവർ ഓടിച്ചിരുന്ന വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം.