ദില്ലി: അപൂർവ്വരോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി ചികിത്സയ്‌ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് ലഭ്യമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. എസ്‌എംഎ പോലെയുള്ള അപൂർവ്വ രോഗബാധിതരായ ആയിരക്കണക്കിന് ആൾക്കാർ രാജ്യത്തുണ്ട്. അവർക്ക് വേണ്ടി മരുന്ന് ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ചർച്ചകൾ നടത്താൻ ശ്രമിക്കണം. ആവശ്യമെങ്കിൽ, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്‌ജസ്‌റ്റിസ് സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
കൂടാതെ എസ്‌എംഎ ചികിത്സയ്‌ക്ക് ആവശ്യമായ 18 ലക്ഷം വില വരുന്ന മരുന്ന് കേന്ദ്രസർക്കാർ സംഭരിക്കണമെന്ന കേരളാഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിനും അത് ശരിവെച്ച ഡിവിഷൻബെഞ്ച് ഉത്തരവിനും എതിരെ കേന്ദ്രസർക്കാർ ഫയൽ ചെയ്‌ത അപ്പീലിലാണ് സുപ്രീംകോടതി ഇടപെടൽ. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസും അയച്ചു.
content highlight : supreme-court-direct-negotiations-with-companies-producing-drugs-for-sma-patients-should-be-conducted-and-international-contacts-should-be-used