Kerala

ആറളം ഫാമിലെ കാട്ടാന ശല്യം; കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്പതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്. ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി പ്രതിഷേധിച്ചവർക്ക് വനം മന്ത്രി നേരിട്ടെത്തി ഉറപ്പ് നൽകിയിരുന്നു.

രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം.പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള ജോലിയും ഉടൻ തുടങ്ങും.കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം കൈമാറി. വന്യജീവി ആക്രമണങ്ങൾക്കെതിരെ സണ്ണി ജോസഫ് എംഎൽഎ ഇന്ന് ഇരിട്ടിയിൽ ഉപവാസ സമരം നടത്തും.

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്തു മിഷനുകള്‍ തയ്യാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്.