ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ പ്രകാരമാണ് പത്താം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയതെന്ന് സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരട് നയത്തിന് രൂപം നൽകിയത്. വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്. 9, 10 ക്ലാസുകളിൽ 16 അക്കാദമിക് വിഷയങ്ങളും 23 നൈപുണ്യ വിഷയങ്ങളും 45 ഭാഷകൾക്കും പഠനാവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി പുറത്തിറക്കിയ കരട് നയത്തിൽ ബന്ധപ്പെട്ടവരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ പരിഷ്‌കരണം ഉണ്ടാകും.പരമാവധി പുതിയ കരടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കണമെന്നും ചെയർപേഴ്സൺ രാഹുൽ സിംഗ് വ്യക്തമാക്കി. വരുന്ന അധ്യയനവര്‍ഷം മുതല്‍ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രണ്ടു പൊതുപരീക്ഷ നിര്‍ദേശിക്കുന്ന കരടു മാര്‍ഗരേഖയാണ് കഴിഞ്ഞ ദിവസം സിബിഎസ്ഇ പുറത്തിറക്കിയത്. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടു തവണയും പരീക്ഷ എഴുതാന്‍ തീരുമാനിച്ചാലും വീണ്ടും എഴുതാന്‍ ആഗ്രഹിക്കാത്ത വിഷയങ്ങള്‍/ പേപ്പറുകള്‍ എന്നിവ ഒഴിവാക്കാനും സാധിക്കും.
2026 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതല്‍ 20 വരെയായി രണ്ടാംഘട്ടവും പരീക്ഷ നടത്തുമെന്ന് കരടു മാര്‍ഗരേഖ വ്യക്തമാക്കുന്നത്. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. നിലവിലെ 32 ദിവസത്തെ ദൈര്‍ഘ്യത്തിന്റെ പകുതിയായാണ് ചുരുങ്ങുക.
content highlight : cbse-chairperson-says-2-board-exam-in-10th-standard