Kerala

കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് ദീപാ ദാസ് മുൻഷി; കെ.സുധാകരനെ മാറ്റണം

തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകി. കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കമാൻഡ് വിളിപ്പിച്ച കേരള നേതാക്കളുടെ നാളത്തെ യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ല.

കെപിസിസിയിൽ സമഗ്ര അഴിച്ചുപണിക്കൊരുങ്ങുകയാണ് ഹൈക്കമാന്‍ഡ്. പുതിയ അധ്യക്ഷനെ അടുത്ത മാസം പ്രഖ്യാപിക്കും. അടൂർ പ്രകാശ്,ബെന്നി ബെഹനാൻ, കെ.മുരളീധരൻ എന്നിവയുടെ പേരാണ് സജീവപരിഗണനയിൽ. ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ നിന്നും മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കാനാണ് സാധ്യത.

അഹമ്മദാബാദിൽ ഏപ്രിലിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനസംഘടിപ്പിക്കാനാണ് തീരുമാനം. കെ.സുധാകരനെ വിശ്വാസത്തിലെടുത്ത് കെ പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, കെ.മുരളീധരൻ എന്നിവയുടെ പേരാണ് സജീവപരിഗണനയിൽ. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കിലും മല്ലികാർജുൻ ഖാർഗെ കൈയൊഴിഞ്ഞു. രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി,കെ.സി വേണുഗോപാൽ എന്നിവർ ശ്രദ്ധ പുലർത്തുന്ന മണ്ഡലമായതിൽ ഇക്കാര്യത്തിൽ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഖാർഗെ.

മുല്ലപ്പള്ളി, വി.എംസുധീരൻ, കെ. സുധാകരൻ എന്നിവർ ഒരേ സമുദായത്തിൽ നിന്നുള്ളവരാണെങ്കിലും തിരുവിതാംകൂറിലേയും സമുദായസംഘടനയുടേയും പിൻബലമിവർക്കില്ലൈന്ന് അടൂർ പ്രകാശ് വാദിക്കുന്നു. സമുദായ കാർഡും തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ഗുണവും ഉയർത്തിക്കാട്ടിയാണ് അധ്യക്ഷസ്ഥാനത്തേക്ക് സ്വയം പോരാടുന്നത്. 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റി പുതിയവരെ നിയോഗിക്കും. മുല്ലപ്പള്ളി ഇടഞ്ഞ് നിൽക്കുന്നത് നേതൃത്വത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.