കൊച്ചി: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ നല്‍കണം. തുടർന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ആക്ഷൻ ടേക്കണ്‍ റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയില്‍ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു. പന്തളം മന്നം ഷുഗർമില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.