India

മഹാകുംഭ മേളയ്ക്ക് സമാപനം; 66 കോടി പേർ പങ്കെടുത്തുവെന്ന് യുപി സർക്കാർ

ലഖ്നൗ: മഹാശിവരാത്രി രാവിൽ അമൃത സ്നാനത്തോടെ മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ കുംഭമേളയ്ക്ക് 66 കോടിയിലേറെപ്പേർ എത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു. അതേ സമയം കുംഭമേളക്കെതിരെ വിമർശനം തുടർന്ന് അഖിലേഷ് യാദവ് രംഗത്ത്. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചത് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടെന്നും യഥാർത്ഥ മരണ കണക്ക് എവിടെയെന്നും എസ്പി അധ്യക്ഷന്റെ പ്രതികരണം.

ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണി സംഗമത്തിൽ എത്തി. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീർഥാടകരാണ് എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, രാജ്യാന്തര വ്യവസായ പ്രമുഖർ തുടങ്ങിയവരും എത്തി. തീർഥാടനം പൂർത്തിയാക്കി മടങ്ങുന്നവർക്കു വേണ്ടി പ്രയാഗ്‌രാജിൽ നിന്ന് 350ൽ അധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. 2027ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.