India

പൂനെയില്‍ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ്സിനുള്ളില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു | Pune Incident

മുംബൈ: പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സ്റ്റേഷനു 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം നടന്നത്. നാട്ടിലേക്കു പോകാനുള്ള ബസ്സാണെന്നു തെറ്റിധരിപ്പിച്ചായിരുന്ന യുവതിയെ ബസ്സിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പ്രതിയായ യുവാവ് യുവതിയോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുകയും നിർത്തിയിട്ട ബസ് അങ്ങോട്ടു പോകുമെന്ന് പറയുകയും ചെയ്തു. വാഹനത്തിൽ എന്താണ് വെളിച്ചമില്ലാത്തതെന്ന് യുവതി ചോദിച്ചപ്പോൾ, യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് കള്ളം പറഞ്ഞു. തുടർന്ന് യുവതി ബസ്സിനുള്ളിൽ കയറുകയും ഉടൻ തന്നെ യുവാവ് വാതിൽ അടയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സിൽ കയറിയപ്പോൾ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി യുവതിയോട് സംസാരിക്കുന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡിലാണ് കുറ്റകൃത്യം നടന്നത്.