Kerala

വെഞ്ഞാറമൂട് കൂട്ടകൊലപാതകം; പ്രതിയുടേത് അത്യപൂര്‍വ പെരുമാറ്റം, കുടുംബത്തിന് 65 ലക്ഷം കടബാധ്യത | Venjarummood crime

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ പിതാവിന്റെ അമ്മ സല്‍മാബീവിയുടെ കൊലപാതകത്തില്‍ പാങ്ങോട് പൊലീസ് ആണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതിനിടെ കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് ഉറപ്പിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാര്‍ജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.

കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യത

കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ട്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ കൊടുക്കാന്‍ പറ്റാത്ത സ്റ്റേജിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് തിങ്കളാഴ്ച തെരഞ്ഞെടുക്കാനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും സുദര്‍ശന്‍ പറഞ്ഞു.

‘കൂട്ടക്കൊലപാതകത്തിനിടെ കൈക്കലാക്കിയ സ്വര്‍ണമാല ധനകാര്യസ്ഥാപനത്തില്‍ വില്‍ക്കുകയും അതില്‍ നിന്ന് കിട്ടിയ തുകയില്‍ 40,000 രൂപ കടം കൊടുത്തയാള്‍ക്ക് അക്കൗണ്ട് വഴി തിരികെ നല്‍കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. 65 ലക്ഷം രൂപ എങ്ങനെ വന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. കടം വീട്ടാന്‍ മറ്റൊരാളില്‍ നിന്ന് വാങ്ങി നല്‍കുന്നതായിരുന്നു രീതി. അങ്ങനെ ഒരു റോളിങ് രീതിയില്‍ പലരില്‍ നിന്ന് വാങ്ങി പലര്‍ക്കും കൊടുത്തു. എന്നാല്‍ അവസാനം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. കുറിയായി ബന്ധപ്പെട്ടും കുറെ പൈസ വാങ്ങിയിട്ടുണ്ട്.’- സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

”അഫാന്റെ പിതാവ് അഞ്ചുവര്‍ഷമായി നാട്ടില്‍ വന്നിട്ടില്ല. നാട്ടില്‍ വന്നാല്‍ മാത്രമേ പിതാവിന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അഞ്ചുവര്‍ഷമായിട്ട് വരാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പ്രശ്‌നം ഉള്ളതായാണ് സൂചന. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ മൊബൈല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന തിങ്കളാഴ്ച പൈസ ചോദിച്ച് ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട്. തിങ്കളാഴ്ച തെരഞ്ഞെടുക്കാനുള്ള പ്രകോപനം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. കൃത്യം നടന്ന ദിവസം പ്രതി ബൈക്കിലാണ് പോയിട്ടുള്ളത്. പെണ്‍കുട്ടിയുമായുള്ള ബന്ധം സംബന്ധിച്ചും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്. ഇങ്ങനെ പെരുമാറാനുള്ള കാരണം വിശദമായി പരിശോധിക്കേണ്ടത്.എന്തെങ്കിലും മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന കാര്യമെല്ലാം അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരുടെ സഹായം തേടും. ലഹരിയുടെ ഉപയോഗത്തിന് സൂചനയില്ല. കൂട്ട ആത്മഹത്യയ്ക്ക് കുടുംബം ആലോചിച്ചതായി മൊഴിയുണ്ട്’- സുദര്‍ശന്‍ പറഞ്ഞു.

‘പ്രതിയുടേത് അത്യപൂര്‍വ പെരുമാറ്റമാണ്. സ്വഭാവം പരിശോധിക്കും. കൊലപാതകങ്ങള്‍ക്കിടയിലും പ്രതി നോര്‍മലായും പെരുമാറി. കൊലപാതകങ്ങള്‍ക്കിടയിലും സ്വര്‍ണമാല വിറ്റ് കടം നല്‍കിയവര്‍ക്കുള്ള പണം അക്കൗണ്ടില്‍ ഇട്ടു കൊടുത്തു. ബാറില്‍ കയറി മദ്യപിച്ചു. ഈ മനോനിലയെ കുറിച്ച് വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കും.’- സുദര്‍ശന്‍ പറഞ്ഞു.