നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിൽ. 66 റൺസോടെ ആദിത്യ സർവാടെയും ഏഴ് റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. നേരത്തെ വിദർഭയുടെ ആദ്യ ഇന്നിങ്സ് 379 റൺസിന് അവസാനിച്ചിരുന്നു.
നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ വിദർഭയ്ക്ക് ഡാനിഷ് മലേവാറിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 153 റൺസെടുത്ത മലേവാറിനെ ബേസിൽ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. 285 പന്തുകളിൽ 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മലേവാറിൻ്റെ ഇന്നിങ്സ്. 25 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന യഷ് ഥാക്കൂറിനെയും ബേസിൽ തന്നെ മടക്കി. അപകടകാരിയായ യഷ് റാഥോഡിനെ ഏദൻ ആപ്പിൾ ടോമും പുറത്താക്കിയതോടെ വിദർഭയുടെ വിക്കറ്റുകൾ മുറയ്ക്ക് വീണു. ക്യാപ്റ്റൻ അക്ഷയ് വാഡ്കറുടെയും നചികേത് ഭൂട്ടെയുടെയും ചെറുതെങ്കിലും നിർണ്ണായകമായ ചെറുത്തുനില്കുകളാണ് വിദർഭയുടെ ഇന്നിങ്സ് 350 കടത്തിയത് . അക്ഷയ് വാഡ്കർ 23ഉം നചികേത് ഭൂടെ 32ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിധീഷും ഏദൻ ആബ്ബിൾ ടോമും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ബേസിൽ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ റണ്ണെടുക്കാതെ രോഹൻ കുന്നുമ്മൽ പുറത്തായപ്പോൾ അക്ഷയ് ചന്ദ്രൻ 14 റൺസും നേടി മടങ്ങി. ഇരുവരെയും ദർശൻ നൽക്കണ്ടെ ക്ലീൻബൌൾഡാക്കുകായിരുന്നു. മൂന്നാം വിക്കറ്റിൽ ആദിത്യ സർവാടെയും അഹമ്മദ് ഇമ്രാനും ചേർന്നുള്ള 93 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. പരിചിതമായ സാഹചര്യങ്ങളുടെ ആനുകൂല്യം മുതലാക്കി ആത്മവിശ്വാസത്തോടെ ബാറ്റ് വീശീയ ആദിത്യ സർവാടെയുടെ പ്രകടനമാണ് ശ്രദ്ധേയമായത്. ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബൈ അടക്കമുള്ള വിദർഭ ബൌളർമാരെ സമർഥമായി നേരിട്ട സർവാടെ മനോഹരമായ ഷോട്ടുകളും പായിച്ചു. 90 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ സർവാടെ 66 റൺസുമായി ബാറ്റിങ് തുടരുകയാണ്. മറുവശത്ത് മികച്ച പിന്തുണ നല്കിയ അഹ്മദ് ഇമ്രാൻ അവസാന സെഷനിലാണ് പുറത്തായത്. അഹ്മദ് ഇമ്രാൻ 37 റൺസ് നേടി. കളി നിർത്തുമ്പോൾ ഏഴ് റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് സർവാടെയ്ക്കൊപ്പം ക്രീസിൽ
content highlight: ranji-trophy-kerala-vs-vidarbha-