Alappuzha

ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ബൈക്കിലും സ്കൂട്ടറിലുമായി സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്

മാന്നാർ: ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാർഡ് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കാരാത്തറയിൽ അജിത്ത് (ജയൻ)- ജയ ദമ്പതികളുടെ മകൻ ജഗൻ നാഥൻ (23-കണ്ണൻ) ആണ് മരിച്ചത്.

രണ്ടാം വാർഡിൽ മുലയിൽ അരുൺ നിവാസിൽ ശ്രീക്കുട്ടൻ പി ഹരി, ബൈക്ക് ഓടിച്ച 15-ാം വാർഡിൽ ചേരാപുരത്ത് വിഷ്ണു എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രി ചികിത്സയിലാണ്. സ്കൂട്ടർ ഓടിച്ചിരുന്ന കറുകണ്ടത്തിൽ ബിജിത്ത് ( 22 ), ചേന്നാത്തുതറയിൽ സന്ദീപ് ( 20 ) , പള്ളിപ്പാട് സ്വദേശി കണ്ണൻ (22) എന്നിവരും പരിക്കേറ്റ് ആശുപത്രി ചികിത്സയിലാണ്. ബുധൻ രാത്രി 11 ന് ഇരമത്തൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിനു സമീപമാണ് അപകടം നടന്നത് . ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം കണ്ട് കൂട്ടുകാരോടൊത്ത് ബൈക്കിൽ വരവെ അമിത വേഗതയിൽ എതിരെ വന്ന സ്കൂട്ടർ കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംതെറ്റി ജഗൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജഗനെ പരുമല സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ബൈക്കിലും സ്കൂട്ടറിലുമായി സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്കും, സ്കൂട്ടറും പൂർണമായി തകർന്നു. ആലപ്പുഴ മെഡിക്കൽ കേളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഹരിപ്പാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം നാളെ വെള്ളി പകൽ രണ്ടിന് വീട്ടുവളപ്പിൽ. സഹോദരി : ആരിജ ( നഴ്സിങ് വിദ്യാർഥിനി ബാംഗ്ലൂർ )

content highlight: yung-man-dies-in-manner-bike-accident