കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് നാലു മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എട്ടു മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു ശേഷമാകും സംസ്കാര ചടങ്ങുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം, രാജുവിന്‍റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. രാജുവിനെ പാര്‍ട്ടിയില്‍ ഉപദ്രവിച്ച നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുത് എന്ന ആവശ്യവും കുടുംബം പാര്‍ട്ടിക്കു മുന്നില്‍ വച്ചിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ച് ഒരു വർഷം മുമ്പ് രാജുവിനെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിട്ടും രാജുവിൻ്റെ തിരിച്ചുവരവിന് ജില്ലാ നേതൃത്വം തടസം നിന്നുവെന്നാണ് കുടുംബത്തിൻ്റെ പരാതി. ഈ സാഹചര്യത്തിലാണ് പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.