Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്‍റെ മാതാവിന്റെ മൊഴി ഇന്നെടുക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി അഫാന്‍റെ മാതാവ് ഷെമിയിൽ നിന്ന് ഇന്ന് അന്വേഷണസംഘം മൊഴിയെടുക്കും. ഇന്നലെ മൊഴി എടുക്കാൻ ആറ്റിങ്ങൽ ഡിവൈഎസ്പി മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ആരോഗ്യ നില കണക്കിലെടുത്ത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മൊഴിയെടുക്കുന്നത്. അഫാനെയും ഉമ്മയെയും ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയും ഇന്ന് എടുക്കും.

വെഞ്ഞാറമൂട് സിഐയാണ് ഡോക്ടർമാരുടെ മൊഴി എടുക്കുക. കുടുംബത്തിന് പണം വായ്പ നൽകിയവരുടെ മൊഴി എടുക്കൽ ഇന്നലെ പൂർത്തിയായി. വൻ സാമ്പത്തിക ബാധ്യത മൂലമാണ് കൂട്ടക്കൊല എന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇവരുടെ മൊഴി ശേഖരിച്ചത്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും.

കേസിന്‍റെ തുടർ നീക്കങ്ങൾക്ക് ഷെമിയുടെ മൊഴി നിർണായകമാകും. പ്രതി അഫാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. രണ്ടുദിവസത്തിനകം പൊലീസ് പ്രതിക്കുവേണ്ടി കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ പാങ്ങോട് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കൽ ബോർഡ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിയെ ജയിലിലേക്ക് മാറ്റുന്നത്.