Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ദമ്മാമിൽ നിന്ന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്‍റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്‍റെ ഇടപെടലിലാണ് നാട്ടിലേക്ക് തിരിച്ചത്.

മരവിപ്പിലാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്‍റെ നാട്ടിലേക്കുള്ള യാത്ര. ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയും സ്വന്തം മകനാൽ കൊല്ലപ്പെട്ടു.

ഭാര്യ മകന്‍റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. ഒരു പ്രവാസിയും ആഗ്രഹിക്കാത്ത മടക്കയാത്രയാകട്ടെ ഏഴ് വർഷത്തിന് ശേഷവും. എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ ഏഴരക്കാണ് തിരുവനന്തപുരത്ത് എത്തുക. കടങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം നാടണയാൻ ഇദ്ദേഹത്തിനായിരുന്നില്ല.