കൽപ്പറ്റ : വയനാട് പുനരധിവാസത്തിൽ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ കളക്ട്രേറ്റ് ഉപരോധം സംഘർഷത്തിൽ. കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞുള്ള ഉപരോധമാണ് സംഘർഷത്തിലേക്ക് എത്തിയത്. സമരം ചെയ്യുന്ന ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകൽ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം.
സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റിൽ കടന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.
പൊലീസ് സമരവേദിയിലെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിൽ കയറിയും പ്രതിഷേധ പ്രകടനം നടന്നു. 10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ദുരന്തം നടന്ന് 7 മാസക്കാലം ആരും പ്രക്ഷോഭത്തിലേക്ക് പോയിട്ടില്ലെന്നും സഹികെട്ടാണ് ദുരന്തബാധിതർ സമരത്തിനിറങ്ങിയതെന്നും കോൺഗ്രസ് നേതാവ് ടി സിദ്ധിക്ക് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അന്ന് പ്രധാനമന്ത്രിക്ക് ഒപ്പം ഇവിടെയെത്തിയ മുഖ്യമന്ത്രി പിന്നീട് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ദുരിതബാധിതരുടെ സമരത്തെ പൊളിക്കാൻ അനുവദിക്കില്ലെന്നും യുഡിഎഫ് ദുരന്തബാധിതർക്ക് ഒപ്പമുണ്ടെന്നും സമരത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് നേതാവ് ടി സിദ്ധിക്ക് എംഎൽഎ വ്യക്തമാക്കി.